കടുവയുടെ ആക്രമണം വീണ്ടും; പശു ചത്തു

മൂന്നാർ: കടുവയുടെ ആക്രമണത്തിൽ വീണ്ടും പശു ചത്തു. വെള്ളിയാഴ്ച വൈകീട്ട് ദേവികുളം എസ്റ്റേറ്റിലെ ഫാക്ടറി ഡിവിഷന്‍ സ്വദേശി ശക്തിയുടെ പശുവാണ് കൊല്ലപ്പെട്ടത്. തോട്ടം മേഖലയിലെ തൊഴിലാളികൾ ഉപജീവനത്തിനായി വളർത്തുന്ന പശുക്കളെ കടുവയും പുലിയും കൊല്ലുന്നത് പതിവായിരിക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന്​ വായ്പയെടുത്ത് വാങ്ങിയ പശുക്കള്‍ കൊല്ലപ്പെടുന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുകയാണ് കർഷകർ. ക്ഷീരമേഖലയിൽനിന്നുള്ള വരുമാനം കുറയുകയും വൻ നഷ്ടം ഉണ്ടാകുകയും ചെയ്യുന്നതോടെ ഈ രംഗത്തുനിന്ന്​ പിൻമാറാന്‍ കര്‍ഷകർ നിർബന്ധിതരാകുകയാണ്. രണ്ടു മാസം മുമ്പാണ് ശക്തി 60,000 രൂപ വായ്പയെടുത്ത് പശുവിനെ വാങ്ങിയത്. സാമാന്യം നല്ല രീതിയില്‍ പാല്‍ ചുരത്തിയിരുന്ന പശുവായിരുന്നു കൊല്ലപ്പെട്ടത്. വരുമാനം നിലച്ചതോടെ വായ്പയുടെ ഗഡുക്കള്‍ അടക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് പശുവിന്റെ ഉടമ. കന്നുകാലികള്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന സംഭവം ആവര്‍ത്തിക്കുമ്പോള്‍ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങളില്ലാത്തതാണ് കര്‍ഷകരെ വലക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടക്ക്​ 52ഓളം പശുക്കളാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. പ്രശ്‌നം രൂക്ഷമാകുമ്പോഴും വനം വകുപ്പ് ആവശ്യമായി നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ദേവികുളത്ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ വന്യജീവി ആക്രമണത്തിനു തടയിടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നിരവധി തവണ സമരം നടന്നിരുന്നു. ചിത്രം 1 പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.