ഹിന്ദു യുവാവിന്‍റെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ സ്വന്തം വീട്ടുമുറ്റത്ത് സൗകര്യമൊരുക്കി ക്രൈസ്തവ കുടുംബം

കോട്ടയം: . മാങ്ങാനം തുരുത്തേൽ പാലത്തിന് സമീപം തൈക്കടവിൽ അപ്പുക്കുട്ടന്‍റെ മകൻ ടി.എ. സിബിയുടെ (42) മരണാനന്തര ചടങ്ങുകളാണ് മനുഷ്യത്വത്തിന്‍റെ വലിയ മാതൃകയൊരുക്കിയത്. ജീവിതശൈലീ രോഗങ്ങൾ മൂലം ഏറെനാളായി ചികിത്സയിലായിരുന്ന സിബി വ്യാഴാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനാണ് സംസ്കാരം തീരുമാനിച്ചത്. സിബിയുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് ഒരു ചെറിയ ഇടവഴി മാത്രമാണുള്ളത്. മാത്രമല്ല മൂന്നുസെന്‍റ് സ്ഥലത്തുള്ള വീട്ടിൽ മൃതദേഹം പൊതുദർശനത്തിനുവെക്കാനുള്ള സൗകര്യങ്ങളുമില്ലായിരുന്നു. 17ആം വാർഡ് കൗൺസിലർ ജൂലിയസ് ചാക്കോയുടെ അഭ്യർഥന മാനിച്ച് അയൽവാസി ആലുങ്കൽ അലക്സാണ്ടർ മാത്യു സ്വന്തം വീടിന്‍റെ മുറ്റത്ത് സിബിയുടെ മൃതദേഹം വെക്കാനുള്ള സൗകര്യം നൽകുകയായിരുന്നു. ഇതിനായി വീടിന് മുന്നിൽ താൽക്കാലിക പന്തൽ ഒരുക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചവരെ മൃതദേഹം അലക്സാണ്ടറുടെ വീട്ടുമുറ്റത്തെ പന്തലിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചു. തുടർന്ന് സിബിയുടെ വീട്ടിലെത്തിച്ച് കർമങ്ങൾ ചെയ്തശേഷം മാങ്ങാനം എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്കരിച്ചു. കാറ്ററിങ് തൊഴിലാളിയായിരുന്നു സിബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.