എം.എം. മണിയുടെ സഹോദരന്‍റെ ടൂറിസം പദ്ധതി വിവാദത്തിൽ

-പുറമ്പോക്ക് കൈയേറിയും ഭൂപതിവ് ചട്ടം ലംഘിച്ചുമാണ് നിർമാണമെന്നാണ് ആക്ഷേപം അടിമാലി: വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി കൊച്ചി-ധനുഷ്കോടി ദേശീയപാതയോട് ചേർന്ന് വെള്ളത്തൂവൽ വില്ലേജിലെ ഇരുട്ടുകാനത്ത് നിർമാണം പുരോഗമിക്കുന്ന സിപ്ലൈന്‍ പദ്ധതിക്കെതിരെ ആക്ഷേപം. എം.എം. മണി എം.എൽ.എയുടെ സഹോദരന്‍ ലംബോദരന്‍റെ ഭാര്യയുടെ പേരിലുള്ള പട്ടയഭൂമിയിലെ നിർമാണ പ്രവർത്തനങ്ങളെ ചൊല്ലിയാണ് വിവാദം. പുറമ്പോക്ക് കൈയേറിയും 1964ലെ ഭൂപതിവ് ചട്ടം ലംഘിച്ചുമാണ് നിർമാണമെന്നാണ് ആക്ഷേപം. രണ്ട് മലകളെ തമ്മില്‍ ബന്ധിപ്പിച്ച് കേബിളില്‍ തൂങ്ങി സഞ്ചരിക്കാവുന്ന സാഹസിക വിനോദമാണ് സിപ്ലൈന്‍. പദ്ധതിക്ക് വെള്ളത്തൂവല്‍ പഞ്ചായത്തും ഡി.ടി.പി.സിയും അനുമതി നല്‍കിയിരുന്നു. എല്‍.എ പട്ടയങ്ങളില്‍ ഗാര്‍ഹികേതര നിർമാണത്തിന് അനുമതിയില്ലെന്നിരിക്കെ വാണിജ്യപരമായ നിർമാണമാണ് ആരോപണ നിഴലിലായത്. പഞ്ചായത്തും ടൂറിസം വകുപ്പും വഴിവിട്ട് അനുമതി നൽകിയെന്നാണ് പ്രധാന വിമർശനം. എന്നാൽ, സ്ഥിരം നിര്‍മിതിയല്ലാത്തതിനാല്‍ റവന്യൂ വകുപ്പിന്‍റെ നിരാക്ഷേപ പത്രം ആവശ്യമില്ലെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. 2018ലെ പ്രളയത്തില്‍ സ്വകാര്യ ജലവൈദ്യുതി പദ്ധതി പ്രദേശത്ത് ഉരുള്‍പൊട്ടി നാശനഷ്ടമുണ്ടായ മലയോട് ചേര്‍ന്നാണ് നിര്‍മാണം നടന്നുവരുന്നത്. നിർമാണം പരിസ്ഥിതിലോല മേഖലക്കും ദേശീയപാതക്കും ഭീഷണിയാണെന്നും ആരോപണമുണ്ട്. ഇതുസംബന്ധിച്ച് പൊതുപ്രവർത്തകൻ രവി ഉള്ള്യേരി ജില്ല കലക്ടർക്കും ദേശീയപാത അധികൃതർക്കും റവന്യൂ സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. അതേസമയം, സമാന രീതിയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് പദ്ധതിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ലംബോദരൻ പറഞ്ഞു. ഇത് വ്യക്തിഹത്യയുടെ ഭാഗമാണ്. നിലവിലെ ചട്ടങ്ങൾ പാലിച്ച് നിയമാനുസൃത രീതിയില്‍ മാത്രമാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും ലംബോദരന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.