പാലാ ഗവ. ജനറൽ ആശുപത്രി ഇനി കെ.എം. മാണിയുടെ പേരിൽ

പാലാ: ഗവ. ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. പാലാ നഗരസഭയുടെയും ആശുപത്രി മാനേജിങ് കമ്മിറ്റിയുടെയും തീരുമാനം മന്ത്രി റോഷി അഗസ്റ്റ്യൻ മുഖേന ആരോഗ്യവകുപ്പിന് സമർപ്പിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ മാണിയുടെ പേര് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്, 2004ലാണ് മീനച്ചിൽ താലൂക്ക് ആശുപത്രിയെ കെ.എം. മാണിയുടെ ശിപാർശയിൽ 341 ബെഡുള്ള ജനറൽ ആശുപത്രിയായി എല്ലാ സ്പെഷാലിറ്റി വിഭാഗങ്ങളോടും കൂടി മാറ്റിയത്. ഏഴു നിലകളോടെ ബഹുനില സമുച്ചയവും നിർമിച്ചു. തുടർന്ന് കെ.എം. മാണി ആസ്തി വികസനഫണ്ടിൽനിന്ന് നൽകിയ 9.75 കോടി മുടക്കിൽ രോഗനിർണയ കേന്ദ്രവും പിന്നീട് 40 കോടിയുടെ ഭരണാനുമതി നൽകി ഒ.പി കം അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, കാത്ലാബ് ബ്ലോക്ക് എന്നീ കെട്ടിടസമുച്ചയങ്ങളും നിർമിച്ചു. ആവശ്യമായ തസ്തികളും അനുവദിച്ചു നൽകി. 2019ൽ ചേർന്ന ആശുപത്രി മാനേജിങ് കമ്മിറ്റിയും പാലാ നഗരസഭ കൗൺസിലും ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി സർക്കാറിലേക്ക് നൽകിയിരുന്നു. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയായിരുന്നില്ല. ഈ വിഷയം മന്ത്രി റോഷി അഗസ്റ്റ്യൻ വീണ്ടും സർക്കാർ ശ്രദ്ധയിൽകൊണ്ടുവന്നിരുന്നു. തീരുമാനത്തെ പാലാ നഗരസഭ ചെയർമാൻ ആന്‍റോ പടിഞ്ഞാറേക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു. add on p4 lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.