ദേവസ്വം മെസിലെ തട്ടിപ്പ്: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അറസ്റ്റിൽ

പത്തനംതിട്ട: ദേവസ്വം മെസിലേക്ക് പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങിയ വകയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. നിലക്കൽ മെസിലേക്ക് ശബരിമല തീർഥാടനകാലത്ത് സാധനങ്ങൾ വാങ്ങിയ വകയിൽ തട്ടിപ്പ് നടത്തിയ നിലക്കൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയൂർ നിർമാല്യം വീട്ടിൽ ജെ. ജയപ്രകാശിനെയാണ് വ്യാഴാഴ്ച വീട്ടിൽനിന്ന് പത്തനംതിട്ട വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ദേവസ്വം ബോർഡിന്റെ കൊട്ടാരക്കര ഓഫിസിലെ ഓഡിറ്ററായ ജയപ്രകാശ് ആറ് മാസമായി സസ്പെൻഷനിലാണ്. 2018-19ൽ നടന്ന തട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് അന്ന് കരാറുകാരനായ കൊല്ലം പട്ടത്താനം സ്വദേശി ജയപ്രകാശ് പരാതി നൽകിയിരുന്നു. സാധനങ്ങൾ എത്തിച്ച വകയിൽ കരാറുകാരന്റെ പേരിൽ വ്യാജ ബില്ലും സീലും ഉണ്ടാക്കി തട്ടിപ്പു നടത്തിയെന്നാണ് പരാതി. കരാറുകരന് 30,00,903 രൂപയാണ് നൽകാനുണ്ടായിരുന്നത്. ഇതിൽ 8.20 ലക്ഷം രൂപ നൽകി. ബാക്കി തുകക്ക് പകരം പ്രതിയുടെ നേതൃത്വത്തിൽ 1.15 കോടിയുടെ ചെക്കുകൾ എഴുതി. ബില്ലിലും വൗച്ചറിലും ഒപ്പിട്ട് നൽകണമെന്ന് കരാറുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് ലഭിക്കാനുള്ള ബാക്കി തുകയുടെ മാത്രം ചെക്ക് എഴുതിയാൽ മതിയെന്ന് കരാറുകാരൻ പറഞ്ഞു. ഇതു വകവെക്കാതെ പ്രതിയും രണ്ട് മുൻ എക്സിക്യൂട്ടിവ് ഓഫിസർമാരും ഒരു ജൂനിയർ സൂപ്രണ്ടും ചേർന്ന് കരാറുകാരന്റെ കള്ള ഒപ്പിട്ട് ചെക്കുകൾ ധനലക്ഷ്മി ബാങ്കിന്റെ സന്നിധാനം ബ്രാഞ്ചിൽ കൊടുത്ത് പണം പിൻവലിച്ചെന്നാണ് പരാതി. കരാറുകാരന് 22 ലക്ഷം പണമായി കൈമാറാനും ശ്രമിച്ചു. ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടിവ് ഓഫിസർമാരായ സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ്, ജൂനിയർ സൂപ്രണ്ടായിരുന്ന വാസു പോറ്റി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവർക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. ചിത്രം PTG 25 PRATHI JAYA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.