പ്രതിപക്ഷ നേതാവ് കുമാരനെല്ലൂരിൽ; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ നാടകീയ രംഗങ്ങൾ

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കുമാരനെല്ലൂർ സന്ദർശനത്തിനിടെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കഴിഞ്ഞദിവസം രാത്രി ആക്രമിക്കപ്പെട്ട കോട്ടയം കുമാരനെല്ലൂരിലെ കോൺഗ്രസ് സ്മാരകം സന്ദർശിക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എത്തിയത്. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സ്മൃതിമണ്ഡപങ്ങളാണ് സി.പി.എം പ്രവർത്തകർ തകർത്തത്. ഇവ സന്ദർശിച്ച സതീശൻ ഗാന്ധിപ്രതിമയിൽ ഹാരാർപ്പണവും നടത്തി. തുടർന്ന് സംസാരിക്കുന്നതിനിടെയാണ് ഇതിനു സമീപത്ത് തടിച്ചുകൂടിയ ഡി.വൈ.എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയർത്തിയെങ്കിലും സതീശൻ തടഞ്ഞു. മുദ്രാവാക്യം വിളിക്കുന്നവരെ പിടിച്ചു മാറ്റാൻപോലും പൊലീസിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അക്രമികൾക്ക് സംരക്ഷണം നൽകുന്ന ജോലിയാണ് പൊലീസ് ചെയ്യുന്നത്. മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസിന്‍റെ സമരം തുടരുമെന്നും ഇ.പി. ജയരാജൻ വായ് പോയ കോടാലിയാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു നാടകീയസംഭവങ്ങൾ. സി.പി.എം പ്രവർത്തകരുടെ മർദനമേറ്റ കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.ബി. രാജനെയും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോട്ടയം ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ്, മണ്ഡലം പ്രസിഡന്‍റ് സാബു മാത്യു, ബ്ലോക്ക് പ്രസിഡന്‍റ് ടി.സി. റോയി, കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം പി.ആർ. സോന, കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ്, കൗൺസിലർമാരായ എം.എ. ഷാജി, ഷൈനി ഫിലിപ്പ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അനീഷ് പുത്തൂർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.