സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഉജ്ജ്വല സ്വീകരണം

കോട്ടയം: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. ജില്ല പ്രസിഡന്‍റ് അസീസ് ബഡായില്‍, ജനറല്‍ സെക്രട്ടറി റഫീഖ് മണിമല എന്നിവര്‍ മുല്ലപ്പൂമാലയും ഏലക്ക മാലയും അണിയിച്ച് സ്വീകരിച്ചു. തുടർന്ന് മുസ്‌ലിംലീഗ് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മതേതര മൂല്യങ്ങളില്‍ ഉറച്ചുനിന്ന രാഷ്ട്രീയം മാത്രമാണ് ജനങ്ങള്‍ക്ക് മുന്നില്‍ മുസ്ലിംലീഗ് കാഴ്ചവെച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്കം പോയവരെ രാഷ്ട്രീയമായും സാമൂഹികമായും മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സംഘടിതശക്തി അനിവാര്യമാണ്. ജനാധിപത്യ ശബ്ദങ്ങളെ ആര്‍ക്കും നിരാകരിക്കാനാവില്ല. ഭരണഘടന അനുവദിച്ചിട്ടുള്ള വഴിയെ സഞ്ചരിക്കണമെന്നും തങ്ങൾ പറഞ്ഞു. മതങ്ങളെ മാറ്റിനിര്‍ത്തി ഇന്ത്യക്ക് ജീവിതമില്ല. ഓരോ മതത്തിനും വിശ്വാസവും ഓരോ ചടങ്ങുകളുമുണ്ട്. അതില്‍ ആരും കൈകടത്തേണ്ടതില്ല. അത് നിലനിര്‍ത്തിതന്നെ മുന്നോട്ടുപോകണം. മതങ്ങള്‍ മനുഷ്യനെ ഒന്നിപ്പിക്കാനുള്ളതാണ്. തമ്മിലടിപ്പിക്കാനുള്ളതല്ല. മതമൂല്യങ്ങളില്‍ വിശ്വാസികളെ പിടിച്ചുനിര്‍ത്താന്‍ കഴിയണമെന്നും പറഞ്ഞു. ജില്ല പ്രസിഡന്‍റ് അസീസ് ബഡായില്‍ അധ്യക്ഷതവഹിച്ചു. ലീഗ് ഉന്നതാധികാര സമിതി അംഗം കെ.പി.എ. മജീദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, വൈസ് പ്രസിഡന്‍റുമാരായ പി.എച്ച്. അബ്ദുസ്സലാം, കെ.ഇ. അബ്ദുൽ റഹ്മാന്‍, സെക്രട്ടറിമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുൽ റഹ്മാന്‍ രണ്ടത്താണി, സി.പി. ചെറിയമുഹമ്മദ്, ടി.എം. സലീം, ബീമാപ്പള്ളി റഷീദ്, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹനീഫ മുന്നിയൂര്‍, വനിതലീഗ് സംസ്ഥാന പ്രസിഡന്‍റ് സുഹ്‌റ മമ്പാട്, ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സൻ സുഹ്‌റ അബ്ദുല്‍ഖാദര്‍, അഡ്വ. മുഹമ്മദ് ഷാ, അഡ്വ. വി.ഇ. അബ്ദുൽ ഗഫൂര്‍, ജില്ല ട്രഷറര്‍ കെ.എം. ഹസന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.