ചരിത്രത്തിലേക്ക് ഡബിൾ ബെൽ അടിച്ച് രോഹിണി; കെ.എസ്.ആർ.ടി.സിയിലെ ആദ്യ വനിത ഇൻസ്പെക്ടർ

തൊടുപുഴ: കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിത സ്റ്റേഷൻ മാസ്റ്റർ എന്ന ബഹുമതിക്ക് ഉടമയായ രോഹിണി ആദ്യ വനിത ഇൻസ്പെക്ടർ എന്ന ബഹുമതികൂടി സ്വന്തമാക്കി ചരിത്രം കുറിക്കുന്നു. അപൂർവ നേട്ടത്തിന് ഉടമയായ തൊടുപുഴ വഴിത്തല കണിയാംപറമ്പിൽ വീട്ടിൽ എം.ആർ. രോഹിണി എന്ന 49കാരി ബുധനാഴ്ച മുതൽ സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും അഭിനന്ദന പ്രവാഹത്തിന് നടുവിലാണ്. പ്രീഡിഗ്രി പഠനം കഴിഞ്ഞ് തുടർച്ചയായി പി.എസ്.സി പരീക്ഷകൾ എഴുതുന്നതിനിടെയാണ് കെ.എസ്.ആർ.ടി.സിയിൽ നിയമനം ലഭിക്കുന്നത്. 1997ൽ കണ്ടക്ടറായി ജോലിക്ക് കയറി. തൊടുപുഴക്ക് പുറമെ ചെങ്ങന്നൂർ, കോട്ടയം, പിറവം ഡിപ്പോകളിലും ജോലി ചെയ്തു. 2017 മുതൽ തൊടുപുഴ ഡിപ്പോയിൽ സ്റ്റേഷൻ മാസ്റ്ററാണ്. കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധി ഘട്ടത്തിൽ ഇങ്ങനെയൊരു അംഗീകാരം ഏറെ അഭിമാനവും സന്തോഷവും നൽകുന്നതാണെന്ന് രോഹിണി പറയുന്നു. ആത്മാർഥതയുണ്ടെങ്കിൽ സ്ത്രീകൾക്കും ഈ ജോലിയിൽ തിളങ്ങാനാകും എന്നാണ് തന്‍റെ അനുഭവം തെളിയിക്കുന്നത്. കുടുംബജീവിതവും ജോലിയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിൽ കാൽനൂറ്റാണ്ടിനിടയിൽ ഒരു പ്രയാസവും അനുഭവപ്പെട്ടിട്ടില്ല. സ്ത്രീകളും ഇത്തരം തൊഴിൽ മേഖലകളിലേക്ക് കടന്നുവരണമെന്നാണ് രോഹിണിയുടെ അഭിപ്രായം. അപൂർവനേട്ടത്തിന്‍റെ സന്തോഷം തേടിയെത്തുമ്പോഴും തൊടുപുഴയിലെ ഓഫിസിൽ നൈറ്റ് ഡ്യൂട്ടിയുടെ തിരക്കിലായിരുന്നു രോഹിണി. തിങ്കളാഴ്ച പുനലൂർ ഡിപ്പോയിൽ ഇൻസ്പെക്ടറായി ചുമതലയേൽക്കും. വഴിത്തലയിലെ ടാക്സി ഡ്രൈവർ സുരേഷാണ് രോഹിണിയുടെ ഭർത്താവ്. പ്ലസ് വൺ വിദ്യാർഥിനി കാർത്തികയും എട്ടാം ക്ലാസ് വിദ്യാർഥിനി കൃഷ്ണയുമാണ് മക്കൾ. ചിത്രം: TDG Rohini ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.