കുളത്തൂപ്പുഴ പതിനാറേക്കര്‍ ജനവാസമേഖലയിൽ വീടിന്‍റെ മതില്‍ക്കെട്ടിനോട് ചേര്‍ന്ന് കാട്ടുപോത്തുകള്‍ നിലയുറപ്പിച്ചിരിക്കുന്നു
കുളത്തൂപ്പുഴ: ജനവാസ മേഖലയിലെത്തിയ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട ഭീതി ഒഴിയും മുമ്പേ വീടുകൾക്ക് സമീപം വീണ്ടും കാട്ടുപോത്ത് കൂട്ടമെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കുളത്തൂപ്പുഴ പതിനാറേക്കര്‍ ജനവാസ മേഖലയിലെ വീട്ടുപറമ്പിലാണ് കഴിഞ്ഞ ദിവസം രാവിലെ കാട്ടുപോത്ത് കൂട്ടമെത്തിയത്. പതിനാറേക്കര്‍ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്‍റ് ജെറിൻ ജെയിംസിന്‍റെ വീട്ടുപറമ്പിനരുകിലാണ് കാട്ടുപോത്തുകളെത്തിയത്.
രാവിലെ കുളത്തൂപ്പുഴ ടൌണിൽ പോയി മടങ്ങിയെത്തി വീട്ടുമുറ്റത്ത് കാർ പാർക്ക് ചെയ്യുമ്പോഴാണ് മതില്‍കെട്ടിനോട് ചേർന്ന് കാട്ടുപോത്ത് നിലയുറപ്പിച്ചിരിക്കുന്നത് കണ്ടെത് സമയോജിതമായ ഇടപെട്ടതിനാല്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടതായാണ് ജെറിന്‍ പറയുന്നത്. വനം വകുപ്പ് നേതൃത്വത്തിൽ ജനവാസ മേഖലയിലെ വനാതിർത്തിക്ക് ചുറ്റും സൗരേര്‍ജ്ജ വേലി നിർമാണം പൂര്‍ത്തീകരണ ഘട്ടത്തിലാണുള്ളത്.
വേലി നിർമ്മാണം പൂർത്തിയാക്കുന്നതിനു മുമ്പായി പതിനാറേക്കര്‍ റെസിഡന്‍സ് അസോസിയേഷനും, വനം ദ്രുതകര്‍മ്മ സേനയും സംയുക്തമായി ജനവാസമേഖലയിലുള്ള വന്യ മൃഗങ്ങളെ തുരത്തി കാട്ടിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് പ്രദേശത്ത് കാട്ടുപോത്തിന്‍റെ ശല്യം വീണ്ടും രൂക്ഷമായത്.
ഇതിനോട് ചേര്‍ന്നുള്ള മലയോരഹൈവേ ഓരത്ത് അയ്യപിള്ള വളവിലാണ് കഴിഞ്ഞ 30ന് കായിക്കര കുന്നുപുറത്ത് ബീമാമന്‍സില്‍ എം.കെ. ബഷീര്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഒരു വർഷം മുമ്പ് പഞ്ചായത്ത് വക കളിക്കളത്തിൽ വച്ച് പതിനാറേക്കര്‍ സ്വദേശിയായ യുവാവിന് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.
അതിനിടെ മനുഷ്യ- വന്യജീവി സംഘർഷം ലഘുകരിക്കുന്നതുമായി ബന്ധപ്പെട്ടു വനം വകുപ്പ് സതേൺ സർക്കിളിന്‍റെ നേതൃത്വത്തിൽ വിവിധ തോട്ടം ഏജന്‍സികളുടെ സംയുക്ത യോഗം ചേര്‍ന്നു. കുളത്തൂപ്പുഴ വനം മ്യൂസിയത്തില്‍ സംഘടിപ്പിച്ച പരിപാടി സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമലഹാര്‍ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളുടെ ഒളിത്താവളങ്ങളും, ഉപേക്ഷിക്കപ്പെട്ടതും പരിപാലനമില്ലാതെ കാടുപിടിച്ചതുമായ പ്രദേശങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കുക തുടങ്ങി മുന്‍ഗണന നല്‍കേണ്ട പ്രദേശങ്ങൾ 90 ദിവസത്തിനകം കണ്ടെത്തി വിവരം കൈമാറുന്നതിനും സി.സി.എഫ് നിര്‍ദേശം നല്‍കി.
വനം വകുപ്പ് ഉന്നതര്‍ക്ക് പുറമെ സ്റ്റേറ്റ് ഫാമിങ് കോർപറേഷന്‍, റിഹാബിലിറ്റേഷൻ പ്ലാന്‍റേഷൻ ലിമിറ്റഡ്, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, കെ. എഫ്. ഡി. സി, പവര്‍ഗ്രിഡ് കോർപറേഷന്‍, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
കുളത്തൂപ്പുഴ: ജനവാസമേഖലയിറങ്ങിയ വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരികെ മടക്കുന്നതിന് വനവകുപ്പ് നടപടി തുടങ്ങി. കാടുവിട്ടിറങ്ങി കുളത്തൂപ്പുഴയാർ കടന്ന് ജനവാസ മേഖലക്ക് സമീപത്ത് നിലയുറപ്പിച്ചിരിക്കുന്ന ആന, കാട്ടുപോത്ത് എന്നിവയെ വനത്തിലേക്ക് തുരത്താൻ നടപ്പിലാക്കുന്ന ‘മിഷന് വൈല്‍ഡ് ലൈഫ് ഡ്രൈവി’ന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുളത്തൂപ്പുഴ ടൗണിനോട് ചേർന്നുള്ള പ്രദേശത്തേക്ക് കാട്ടുമൃഗങ്ങളെത്താതിരിക്കാനായി മരുതിമൂട് മുതല്‍ 16 ഏക്കര്‍വരെയുള്ള ജനവാസ മേഖലക്ക് ചുറ്റും വനം വകുപ്പ് അഞ്ചല്‍ വനം റെയ്ഞ്ച് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ എല്ലാ പഴുതുകളും അടച്ച് സൗരോര്‍ജവേലി നിര്‍മ്മാണം പൂര്‍ത്തിയാക്കിയാണ് പദ്ധതി ഒരുക്കുന്നത്. ചൊവ്വാഴ്ച രാവിലെ 16 ഏക്കറില്‍ സി. അജയപ്രസാദ് എം.എല്‍.എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജനപ്രതിനിധികള്‍, സന്നദ്ധ-യുവജന സംഘടനകള്‍, വനസംരക്ഷണസമിതി, പ്രൈമറി-റാപിഡ് റെസ്പോണ്‍സ് ടീമുകള്‍, സര്‍ക്കാര്‍ മൃഗഡോക്ടര്‍, പത്തനാപുരം, അഞ്ചല്‍, കുളത്തൂപ്പുഴ, തെന്മല, ശെന്തുരുണി റെയ,ഞ്ചുകളിലെ വനംവകുപ്പ് സംഘം, പൊലlസ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ തുടര്‍ പ്രവര്‍ത്തനം നടത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.