കരുനാഗപ്പള്ളി: ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ കരുനാഗപ്പള്ളി പ്രദേശത്ത് നിരന്തരം വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളി താലൂക്ക് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ കെ.എസ്.ഇ.ബി അസി.എൻജിനീയറെ ഉപരോധിച്ചു.
ഓണക്കാലത്ത് വ്യാപാര തിരക്ക് വർധിച്ചിരിക്കെ ദിവസവും പലതവണ മുന്നറിയിപ്പില്ലാതെയും ദീർഘനേരവും വൈദ്യുതി മുടങ്ങുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കടകളിലെ ലൈറ്റ്, ഫാൻ, എയർ കണ്ടീഷണർ, കമ്പ്യൂട്ടറുകൾ, ബില്ലിങ് മെഷീനുകൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടുന്നത് വ്യാപാരത്തെ സാരമായി ബാധിക്കുന്നുണ്ട്.
ഓണവിപണി ലക്ഷ്യമാക്കി അധികമായി സാധനങ്ങൾ സൂക്ഷിച്ച വ്യാപാരികൾക്ക് ഇത് വലിയ നഷ്ട സാധ്യതയാണുണ്ടാക്കുന്നത്. പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കൾ, ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കേണ്ട ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വിൽക്കുന്നവരെയാണ് വൈദ്യുതി മുടക്കം കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്.അറ്റകുറ്റപ്പണികൾക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ വൈദ്യുതി വിച്ഛേദിക്കേണ്ട സാഹചര്യം വന്നാൽ അത് മുൻകൂട്ടി അറിയിക്കണമെന്നും, വൈദ്യുതി മുടക്കത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ യഥാസമയം നൽകണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ഓണക്കാലത്ത് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി അടിയന്തരമായി ഇടപെടണമെന്ന വ്യാപാരികളുടെ പരാതി ഗൗരവമായി പരിഗണിക്കുമെന്നും, പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാമെന്നും അധികൃതർ ഉറപ്പുനൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. കരുനാഗപ്പള്ളി താലൂക്ക് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സുധീർ ചോയ്സ്, സെക്രട്ടറി രഞ്ജു ശേഖർ, ശ്രീജ, ഇസ്ഹാഖ് ചോച്ചയിൽ, സൈബു സാബു, ജവാദ് ഷാ, ഇജാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.