ദേശീയപാതയിൽ ഇടമൺ വെള്ളിമല ഭാഗത്തുള്ള കൂറ്റൻ മരം
പുനലൂർ: കാലവർഷം ആരംഭിക്കാനിരിക്കെ മഴക്കെടുതി നേരിടാൻ കിഴക്കൻ മലയോരമേഖലയിൽ മുന്നൊരുക്കങ്ങളായില്ല. മഴക്കാലത്ത് കൂടുതൽ നാശവും അനിഷ്ടസംഭവങ്ങളും ഉണ്ടാകുന്ന മേഖലയാണ് പുനലൂർ, പത്തനാപുരം താലൂക്കിലെ മിക്കപ്രദേശങ്ങളും. വനവും റബർ-എണ്ണപ്പനത്തോട്ടങ്ങളുമുള്ള ഈ പ്രദേശങ്ങളിൽ മരം വീഴൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവയുണ്ടായി ആൾ നാശം ഉൾപ്പെടെ സംഭവിക്കാറുണ്ട്. മരങ്ങൾ വീണ് ദേശീയപാതയിണ്‍ലുൾപ്പെടെ ഗതാഗതം തടസ്സപ്പെടുന്നതും പതിവാണ്. പാതയോരങ്ങളിലെ അപകടകരമായ മരങ്ങളാണ് വലിയ ഭീഷണി. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ മുൻ വർഷങ്ങളിൽ എം.എൽ.എ ബന്ധപ്പെട്ട വകുപ്പ് അധികൃതരെ ഉൾപ്പെടുത്തി അവലോകനയോഗം കൂടി സുരക്ഷ ഒഴുക്കാൻ നിർദേശിക്കുമായിരുന്നു.
എന്നാൽ ഇത്തവണ എം.എൽ.എയുടെ ചുമതലയേൽക്കൽ നീളുന്നതിനാൽ യോഗം വിളിച്ചുകൂട്ടാനോ പ്രതിരോധ നടപടി സ്വീകരിക്കാനോ കഴിഞ്ഞിട്ടില്ല. ആർ.ഡി.ഒ ഉൾപ്പെടെ റവന്യൂ, തദ്ദേശ അധികൃതർക്ക് ഇതിനുള്ള അധികാരമുണ്ടെങ്കിലും നടപടി ഉണ്ടായില്ല. ദേശീയപാതയിൽ പുനലൂരിനും ആര്യങ്കാവ് കോട്ടവാസലിനും ഇടയിൽ മുപ്പത് കിലോമീറ്ററോളം ദൂരത്തിൽ നിരവധിയായ മരങ്ങൾ എതുസമയത്തും പാതയിലേക്ക് മറിയുന്ന അവസ്ഥയിലാണ്. വനംവകുപ്പിന്‍റെയും ദേശീയപാതയുടേയും റെയിൽവേയുടെയും അധീനതയിലുള്ള ഭൂമിയിലാണ് ഈ മരങ്ങളുള്ളത്. ദേശീയപാതയോരത്ത് മരങ്ങൾ ഉണങ്ങിയും മൂട് ദ്രവിച്ചും നിൽക്കുന്നുണ്ട്. സ്വകാര്യ ഭൂമികളിലെ കാടും അപകടഭീഷണിയായ മരങ്ങളും നീക്കംചെയ്യാൻ നഗരസഭ ഉൾപ്പെടെ ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. യഥാസമയം ഇവ നീക്കിയില്ലെങ്കിൽ നഗരസഭ നീക്കം ചെയ്യുമെന്നും ഇതിനുള്ള ചെലവും പിഴയും ഉടമകളിൽനിന്ന് ഇടാക്കുമെന്നും അറിയിച്ചിരുന്നു.
ദുരന്തങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനം വേഗത്തിലാകാൻ തെന്മലയിൽ അഗ്നിരക്ഷാ സേനയുടെ യൂനിറ്റ് ആരംഭിക്കണമെന്ന ആവശ്യവും സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ മേഖലയിൽ എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ വളരെ അകലെയുള്ള പുനലൂരിൽനിന്ന് സേന എത്തേണ്ടിവരുന്നത് പലപ്പോഴും ദുരന്തങ്ങൾ നേരിടുന്നതിന് കാലതാമസം ഉണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.