സ്ഥല പരിമിതി മൂലം ബുദ്ധിമുട്ടന്ന കൊല്ലം കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന നിയമ സേവന അതോറിറ്റി ഓഫിസ്
കൊല്ലം: സാധാരണക്കാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൊല്ലം ജില്ലാ ലീഗൽ സർവിസ് അതോറിറ്റി (ഡി.എൽ.എസ്.എ) ഓഫിസ് കടുത്ത അവഗണനയിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും വീർപ്പുമുട്ടുന്നു. പേരിന് മാത്രമുള്ള സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇപ്പോൾ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ദുരിതകേന്ദ്രമായി മാറിയിരിക്കുകയാണ്.
കൊല്ലം ജില്ല കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന 350 ചതുരശ്ര അടിയിൽ താഴെ മാത്രം വിസ്തീർണമുള്ള ചെറിയ കെട്ടിടത്തിലാണ് ജീവനക്കാരുടെയും സബ് ജഡ്ജിയുടെയും ഓഫിസുകൾ ഉൾപ്പെടെയുള്ള മുഴുവൻ പ്രവർത്തനങ്ങളും നടക്കുന്നത്. ദിവസേന നിയമസഹായത്തിനും വിവിധ സേവനങ്ങൾക്കുമായി ഇരുന്നൂറോളം പേരാണ് ഇവിടെയെത്തുന്നത്. എന്നാൽ ഇവരുടെയെല്ലാം ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ വെറും മൂന്ന് സ്ഥിരം ജീവനക്കാർ മാത്രമാണുള്ളത്. സബ് ജഡ്ജിയുടെ ചേംബറിൽ പോലും ആവശ്യത്തിന് സ്ഥലസൗകര്യമില്ല. മറ്റ് ഉദ്യോഗസ്ഥർക്ക് വിശ്രമമുറികളോ വാഷ് റൂമുകളോ ഇല്ലാത്തതിനാൽ പൊതുവായ വാഷ് റൂം ആണ് ഉപയോഗിക്കുന്നത്.
ആഴ്ചയിൽ മിക്ക ദിവസങ്ങളിലും നിയമപരമായ കൗൺസിലിങ്ങുകൾ നടക്കുന്ന ഈ ഓഫിസിൽ, അതിനായി സ്വകാര്യ ഏരിയ പോലുമില്ലാത്തത് കക്ഷികളെയും കൗൺസിലർമാരെയും ഒരുപോലെ വിഷമിപ്പിക്കുന്നു. നിലവിൽ ഫ്രണ്ട് ഓഫിസ് സംവിധാനമോ, അമ്മമാർക്കും കുട്ടികൾക്കുമായുള്ള ഫീഡിങ് കോർണറോ ഇല്ല. കൂടാതെ, അടിയന്തര നിയമസഹായങ്ങൾക്കായി മുഴുവൻ സമയ വക്കീലിന്റെ സേവനവും ഇവിടെ ലഭ്യമല്ല. സ്ഥലപരിമിതിക്ക് പുറമെ ഓഫിസിൽ രൂക്ഷമായ എലി ശല്യവും ജീവനക്കാരുടെ ജോലിയെയും ഫയലുകളുടെ സുരക്ഷയെയും സാരമായി ബാധിക്കുന്നുണ്ട്.
ലോക് അദാലത്തുകളും മറ്റ് പ്രത്യേക അദാലത്തുകളും നടക്കുന്ന ദിവസങ്ങളിൽ ഈ ചെറിയ കെട്ടിടത്തിലേക്ക് എത്തുന്ന ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത്ര വലുതായി മാറാറുണ്ട്. ഇരിക്കാൻ പോലും സ്ഥലമില്ലാതെ വയോധികരും സ്ത്രീകളും അടക്കമുള്ള കക്ഷികൾ മണിക്കൂറുകളോളം പുറത്തുനിൽക്കേണ്ടി വരുന്ന ദയനീയ സാഹചര്യമാണ് നിലവിലുള്ളത്.
ഓഫിസിന്റെ ശോച്യാവസ്ഥയും സ്ഥലപരിമിതിയും ചൂണ്ടിക്കാട്ടി നിരവധി തവണ ബന്ധപ്പെട്ട മേലധികാരികൾക്കും സർക്കാരിനും പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും ഇത്രയും കാലം നിരാശ മാത്രമായിരുന്നു ഫലം. നീതി തേടിയെത്തുന്നവരുടെയും രാപ്പകലില്ലാതെ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെയും ഈ ദയനീയാവസ്ഥക്ക് അടിയന്തരമായി പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങളും ജീവനക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.