എ.ഡി.എം ജി. നിർമൽ കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യഭദ്രത ജില്ല പരാതി പരിഹാര യോഗം
കൊല്ലം: ജില്ലയിലെ റേഷന്‍ കടകളിൽ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ. 2025 നവംബര്‍ മുതല്‍ 2026 ജനുവരി വരെ കാലയളവിൽ 2439 റേഷന്‍ കടകള്‍ പരിശോധിച്ചതിലാണ് വലിയ ക്രമക്കേടുകൾ കണ്ടെത്തിയത്. ആകെ കണ്ടെത്തിയ 444 ക്രമക്കേടുകളിൽ ശിക്ഷയായി പിഴ ചുമത്തി ഈടാക്കിയത് 11.29 ലക്ഷം രൂപയാണ്.
കൃത്യതയോടെയുള്ള പൊതുവിതരണ സംവിധാനം ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതെന്ന് ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ജില്ല പരാതി പരിഹാര യോഗത്തില്‍ എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍ അറിയിച്ചു.
മുന്‍ഗണന റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും പട്ടികജാതി/വര്‍ഗ വിഭാഗങ്ങളിലെ അര്‍ഹരായവരെ ഒഴിവാക്കരുതെന്നും നിർദേശം നൽകി. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ അക്ഷയകേന്ദ്രങ്ങള്‍ അമിതനിരക്ക് ഈടാക്കരുത്. ഇക്കാര്യങ്ങളിൽ ഉയരുന്ന പരാതികള്‍ പരിഹരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. ജില്ലയില്‍ നിലവില്‍ 3,94,169 മുന്‍ഗണന കാര്‍ഡ് ഉടമകളാണ് നിലവിലുള്ളത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ റേഷന്‍കടകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച് അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും ബോധവത്കരണം നല്‍കണം. സ്മാര്‍ട്ട് പൊതുവിതരണ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കണം. ഉന്നതികളില്‍ റേഷന്‍ സാമഗ്രികള്‍ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വിപുലീകരിക്കുകയും വേണമെന്ന് നിര്‍ദേശിച്ചു. ജില്ല സപ്ലൈ ഓഫീസര്‍ ജി.എസ്. ഗോപകുമാര്‍, സപ്ലൈകോ, ഭക്ഷ്യസുരക്ഷാ, പൊതുവിതരണം, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.