സെന്‍റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്‌ദി ആഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
പത്തനാപുരം: സമൂഹത്തിൽ ഒരു കുട്ടികളെയും മയക്കുമരുന്ന് നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. പത്തനാപുരം സെന്‍റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്‌ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിനെതിരായ ബോധവത്കരണം കുട്ടികളിൽ അനിവാര്യമാണ്. ലഹരിക്കെതിരെയുള്ള പോരാട്ടം ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി ജനകീയമുന്നേറ്റമായി കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണെന്നും ഉപരാഷ്ട്രപതി ഓർമിപ്പിച്ചു.
നൂറ്റാണ്ട് പിന്നിടുക എന്ന സുപ്രധാന നാഴികക്കല്ല് സ്വന്തമാക്കിയ പത്തനാപുരം സെന്‍റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ ശതാബ്ദി ആഘോഷം കഴിഞ്ഞുപോയ കാലത്തിനെ കുറിച്ചുള്ളതുമാത്രമല്ല, ഭാവിയെ കൂടി ചേർത്തുനിർത്തുന്നതാണ്. ഏതൊരു സ്ഥാപനത്തിന്‍റെയും കരുത്ത് സൗകര്യങ്ങളിലല്ല, മറിച്ച് അത് മുന്നോട്ടുവെക്കുന്ന മൂല്യങ്ങളിലാണ് നിലകൊള്ളുന്നത്. അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ച് നിന്നുകൊണ്ടുതന്നെ ആധുനിക വിദ്യാഭ്യാസ പുരോഗതിക്കൊപ്പം മുന്നേറാൻ അടുത്ത നൂറ്റാണ്ടിലേക്ക് കടക്കുന്ന സെന്‍റ് സ്റ്റീഫൻസ് സ്കൂളിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2047 ഓടെ വികസിതവും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യവുമായി തീരാനുള്ള ദർശനത്തിലാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. നമ്മുടെ ശാസ്ത്രീയ നേട്ടങ്ങളും നവീകരണങ്ങളും ലോകം സ്വീകരിക്കുന്ന വിധത്തിൽ മുന്നേറണം. വിദ്യാഭ്യാസത്തെ വിജയം നേടാനുള്ള വഴിമാത്രമായല്ല , മറിച്ച് സമൂഹത്തിൽ മാറ്റം വരുത്തുവാനുള്ള ശക്തി കൂടിയായി ഉപയോഗിക്കണമെന്നും സി. പി. രാധാകൃഷ്ണൻ പറഞ്ഞു.ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മൗണ്ട് ടാബോർ ദയറയിലെ മെത്രാപ്പോലിത്തമാരുടെ കബറിടത്തിൽ ഉപരാഷ്ട്രപതി പുഷ്പാർച്ചന നടത്തി. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, കെ.എൻ. ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി, മൗണ്ട് താബോർ ദയറ സെക്രട്ടറി ഡോ. ഫിലിപ് മാത്യു, യൗനാൻ സാമുവൽ റമ്പാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.