കൊല്ലം: നഗരത്തിന്റെ നാഡിയായി ഒഴുകുന്ന കൊല്ലം തോടിന് സംരക്ഷണ ഭിത്തിയൊരുക്കാൻ പുതിയ എസ്റ്റിമേറ്റ് പ്രകാരം 31 കോടി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിനുള്ളിൽ കല്ലുപാലത്ത് ആരംഭിച്ച് താന്നി വരെ നീളുന്ന ഭാഗത്ത് കൊല്ലം തോടിന് സംരക്ഷണ ഭിത്തി നിർമിക്കാനാണ് പുതുക്കിയ എസ്റ്റിമേറ്റ് വഴി കൂടുതൽ തുക കണ്ടെത്തുന്നത്.
ആറുവർഷം മുമ്പുള്ള എസ്റ്റിമേറ്റ് പ്രകാരം 23.81 കോടി രൂപയായിരുന്നു പദ്ധതിതുക. പദ്ധതി ഉടൻ നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് എസ്റ്റിമേറ്റ് പുതുക്കിയത്. പദ്ധതിക്ക് നേരേത്ത ഭരണാനുമതി ലഭിച്ചിരുന്നു. റോഡിനോട് ചേർന്ന ഭാഗങ്ങളിൽ സംരക്ഷണഭിത്തി കൂടാതെ വേലിയും ഉണ്ടാകും.
തോടിന്റെ കര ബലപ്പെടുത്തുന്ന നിർമാണവും നടത്തും. ഈ രണ്ട് പ്രവൃത്തികളും കൂട്ടിച്ചേർത്തതോടെയാണ് എസ്റ്റിമേറ്റ് പുതുക്കിയത്. ഭാവിയിൽ തീരദേശ ഹൈവേ വരുന്ന മേഖലയായതിനാലാണ് കര ബലപ്പെടുത്തൽ നിർമാണപ്രവൃത്തികൾ കൂട്ടിച്ചേർത്തത്.
ഏഴുമുതൽ എട്ട്മീറ്റർ വരെ ഉയരമുള്ള പാർശ്വഭിത്തി വേണ്ട സ്ഥലങ്ങളിൽ ഉൾനാടൻ ജലഗതാഗതവകുപ്പ് മണ്ണുപരിശോധന നടത്തും. തീരദേശ ഹൈവേ കടന്നുപോകുന്ന ഭാഗത്ത് പൊതുമരാമത്ത് വകുപ്പാണ് സംരക്ഷണഭിത്തി നിർമിക്കുന്നത്.
നിർമാണത്തിന് ഇറിഗേഷൻ ഡിസൈൻ-ആൻഡ് റിസർച്ച് ബോർഡിന്റെ പ്രത്യേക രൂപകൽപനയാണ് ഉപയോഗിക്കുന്നത്. നിർമാണത്തിനുണ്ടായിരുന്ന തടസ്സങ്ങൾ ഉൾനാടൻ ജലഗതാഗതവകുപ്പും പൊതുമരാമത്ത് വകുപ്പും റവന്യൂ വകുപ്പും ചേർന്ന് പരിഹരിച്ചതോടെ നിർമാണം ഉടൻ തുടങ്ങാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.