നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടം

വേസ്റ്റ് വാട്ടർ ടാങ്ക് സൗകര്യമില്ലാതെ നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്

നീലേശ്വരം: നീലേശ്വരം നഗരസഭക്കുവേണ്ടി നിർമിച്ച ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ വേസ്റ്റ് വാട്ടർ ടാങ്ക് സൗകര്യമില്ല. മാത്രമല്ല മലിനജലം ഒഴുകിപ്പോകാനും യാത്രക്കാർക്ക് കെട്ടിടത്തിന്റെ പിറകുഭാഗത്തേക്ക് പോകാനും വഴികളില്ലെന്ന പരാതിയുമായി വ്യാപാരികളും രംഗത്ത്. മലിനജലം സംഭരിക്കാനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ട് ടീ സ്റ്റാളുകൾ, ഹോട്ടലുകൾ കൂൾബാറുകൾ പോലുള്ള സ്ഥാപനങ്ങൾ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കാൻ കഴിയില്ല.

ഇത്തരം സൗകര്യങ്ങൾ ഇല്ലാത്തത് നഗരസഭക്ക് ദീർഘ വീക്ഷണത്തിന്റെ കുറവാണെന്നാണ് ആക്ഷേപം. ബസ് സ്റ്റാൻഡിലെ ശുചിമുറി വാഷ്ബേസിൻ എന്നിവയിൽനിന്നുള്ള മലിനജലം സംഭരിക്കാനുള്ള സെപ്റ്റിക് ടാങ്ക് നിർമിച്ചെങ്കിലും വലിയ കെട്ടിടങ്ങളിൽ കാണുന്ന മലിനജലം സംഭരിച്ച് റീസൈക്കിളിങ്ങിലൂടെ ശുദ്ധീകരിക്കാനുള്ള സംവിധാനം നഗരസഭ ഒരുക്കിയിട്ടില്ല. അതുകൊണ്ടുതന്നെ വലിയ സ്ഥാപനങ്ങൾ വരാത്തതുകൊണ്ട് നഗരസഭക്ക് വൻ വരുമാന സ്രോതസാണ് നഷ്ടമാകുന്നത്.

ബസ് സ്റ്റാൻഡ് പ്രവർത്തനസജ്ജമായാൽ ഉടൻ ഇവിടെ ഇന്ത്യൻ കോഫി ഹൗസിന്റെ ശാഖ ആരംഭിക്കാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ, മലിനജലം ഒഴുക്കാനുള്ള സൗകര്യമില്ലെന്നറിഞ്ഞതോടെ അവർ പിന്മാറുകയായിരുന്നു. അതോടൊപ്പം തന്നെ ഹോട്ടലുകൾ കൂൾബാറുകൾ എന്നിവ തുടങ്ങാനായി മുന്നോട്ടുവന്നവരും പിന്മാറി. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നീലേശ്വരം നഗരസഭയിലെ രാജാറോഡിന്‍റെ ഹൃദയഭാഗത്ത് ആധുനിക രീതിയിൽ നിർമിച്ച ഈ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്, പഴയ ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയ രൂപത്തിൽ ഉയർന്നുവന്നത്. 2025 ഡിസംബർ 31ന് മന്ത്രി ബാലഗോപാലനാണ് ബസ് സ്റ്റാൻസ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാൽ, ബസുകൾക്ക് ഇതുവരെയും ബസ് സ്റ്റാൻഡിലേക്ക് കയറാൻ നഗരസഭ അനുവാദം കൊടുത്തിട്ടില്ല. 

Tags:    
News Summary - Municipal bus stand shopping complex without waste water tank facility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.