ദേശീയപാത പുതിയ റോഡിൽ വാഹനങ്ങൾ കടത്തിവിടുന്നത് നഗരസഭ കർമസമിതി തടയുന്നു
നീലേശ്വരം: ദേശീയപാതയിൽ മണ്ണിട്ട് ഉയർത്തി പുതുതായി നിർമിച്ച റോഡിൽ വാഹനങ്ങൾ കടത്തിവിട്ടത് നീലേശ്വരം നഗരസഭ കർമസമിതി പ്രവർത്തകർ തടഞ്ഞു. കരുവാച്ചേരി മുതൽ മാർക്കറ്റ് ജങ്ഷൻ വരെ മണ്ണിട്ട് ഉയർത്തി ടാറിങ്ങ് നടത്തിയതുകൊണ്ട് ദേശീയപാത അതോറിറ്റിയുടെ തീരുമാനപ്രകാരമാണ് ചൊവ്വാഴ്ച രാവിലെ വാഹനങ്ങൾ കടത്തിവിടാൻ ശ്രമിച്ചത്. നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ കർമസമിതിയാണ് വാഹനങ്ങൾ തടഞ്ഞത്. വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ റോഡിൽ നിരന്നുനിന്ന് ബാനർ പിടിച്ചും ബാരിക്കേഡ് വെച്ച് തടസപെടുത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് വാഹനങ്ങൾ തടഞ്ഞത്.
വാഹനം പുതിയ പാതയിലൂടെ കടത്തിവിടുകയാണെങ്കിൽ തടയുമെന്ന് കർമസമിതി ദേശീയപാത ഉദ്യോഗസ്ഥരെ നേരത്തെ അറിയിച്ചിരുന്നു. അത് അവഗണിച്ചാണ് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയത്. മണ്ണിട്ട് ഉയർത്തി കെട്ടിയ നീലേശ്വരത്തെ പാത പൊളിച്ചുനീക്കി തൂണിൽ നിർമിക്കുന്ന ആകാശപാത വേണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം ദേശീയപാതയോരത്ത് കർമസമിതിയുടെ അനിശ്ചിതകാല സമരം തുടരുകയാണ്.
നഗരസഭ വൈസ് ചെയർപേഴ്സൻ പി.എം. സന്ധ്യ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രാജു, എ.വി. സുരേന്ദ്രൻ, പി.വി. സതീശൻ, കെ. പ്രകാശൻ, ഇട്ടപ്പുറം പ്രദീപ്, ജാനു, ഇ. ചന്ദ്രമതി, കെ.പി. നസീർ, ടി.ജി. ഗംഗാധരൻ, സുരേഷ് പുതിയേടത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, അഷറഫ് കണിച്ചിറ ഉൾപ്പെടെയുള്ളവർ വാഹനം തടയുന്നതിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.