കാഞ്ഞങ്ങാട്: റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. കുട്ടികള്‍ ഓടിച്ച നിരവധി വാഹനങ്ങള്‍ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്ദുർഗ്, ചന്തേര, രാജപുരം, അമ്പലത്തറ, ബേക്കൽ, മേൽപറമ്പ, കാസർകോട്, കുമ്പള, മഞ്ചേശ്വരം പൊലീസും നിരവധി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. കൊവൽ പള്ളിയിൽനിന്ന് 15 കാരൻ ഓടിച്ച ബുള്ളറ്റ് ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. പടന്നക്കാട് സ്വദേശിയായ ബന്ധുവിനെതിരെ കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയതിനാണ് കേസ്.
അജിനടുക്കയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ബദിയടുക്ക എസ്.ഐ രൂപേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 14കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ പിടികൂടി. കുട്ടി അജിനടുക്കയില്‍നിന്ന് പെര്‍ള ഭാഗത്തേക്ക് സാധനം വാങ്ങാന്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്നു. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത ശേഷം കുട്ടിയെ വിട്ടയച്ചു. വാഹനം നൽകിയ ബന്ധുവിനെതിരെ കേസെടുത്തു. നാരംപാടി-പുണ്ടൂര്‍ റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെ 17കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ പൊലീസ് പിടികൂടി. കുട്ടിയുടെ ബന്ധുവായ പുണ്ടൂര്‍ ശാസ്താംറോഡിലെ ബന്ധുവിനെതിരെ കേസെടുത്തു. മാര്‍പ്പിനടുക്ക-നാരമ്പാടി റോഡ് ജങ്ഷനില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് 17കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ പിടികൂടി. കുട്ടിയുടെ പിതാവ് നാരമ്പാടി ഉദ്ദംപാറ സ്വദേശിക്കെതിരെ കേസെടുത്തു.
വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കുട്ടികള്‍ കാറുകളും ഇരുചക്രവാഹനനങ്ങളും ഓടിക്കുന്നതടക്കമുള്ള നിയമലംഘനങ്ങള്‍ വര്‍ധിച്ചതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. മാസത്തിൽ നൂറുകണക്കിന് കുട്ടി ഡ്രൈവർമാരാണ് പിടിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.