നീലേശ്വരം കോട്ടപ്പുറത്ത് ഡി.ടി.പി.സി ഒരുക്കിയ ഒരുക്കിയ ഒഴുകുന്ന വേദി

ഒഴുകുന്ന വേദിയിലായാലോ, സൽക്കാരമോ ഫോട്ടോഷൂട്ടോ...

നീലേശ്വരം: ഫോട്ടോഷൂട്ടിനോ സൽക്കാരങ്ങൾക്കോ അൽപം പുതുമായാവാമെന്ന് കരുതി വലിയ സാഹസങ്ങൾക്ക് മുതിരുന്നവരോട്, ഒഴുകി നടക്കുന്ന വേദി മതിയോ നിങ്ങൾക്ക്. സർക്കാർ നിയന്ത്രണത്തിൽ ഒഴുകുന്ന വേദി ഒരുങ്ങിക്കഴിഞ്ഞു. കാസർകോട് നീലേശ്വരം കോട്ടപ്പുറത്തെത്തിയാൽ മതി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നിയന്ത്രണത്തിലുള്ള വിവിധോദ്ദേശ്യ ആഘോഷവേദി റെഡിയായി. വിവാഹവുമായി ബന്ധപ്പെട്ട ഔട്ട് ഡോര്‍ ഫോട്ടോ ഷൂട്ടിങ്, പിറന്നാളാഘോഷം, സല്‍ക്കാരം, കുടുംബ സംഗമം, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ തുടങ്ങി ഏതാവശ്യത്തിനും ഉപയോഗിക്കാവുന്നതാണ് വേദി.

500 ചതുരശ്ര അടിയാണ് വിസ്തീർണം. കോട്ടപ്പുറത്തെ ടൂറിസം വകുപ്പിന്‍റെ ഫ്‌ളോട്ടിങ് ബോട്ട് ജെട്ടിയാണ് മോടികൂട്ടി ഒഴുകുന്ന വേദിയാക്കി മാറ്റിയത്. മുപ്പതോളം ഹൗസ്‌ബോട്ടുകളുള്ള കോട്ടപ്പുറത്ത് ഇത്തരമൊരു വേദി ആദ്യം.


ഹൗസ്‌ബോട്ട് യാത്രയില്‍ നിന്നും വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന വേദിയുടെ നടത്തിപ്പ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഏറ്റവും ഉയര്‍ന്ന പ്രതിമാസ വാടക വാഗ്ദാനം ചെയ്യുന്നവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്കായിരിക്കും വേദി നടത്തിപ്പിന് നല്‍കുക. സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിൽ ഇത്തരമൊരു സംവിധാനം ആദ്യമായാണെന്ന് ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് മാധ്യമത്തോട് പറഞ്ഞു. ഹൗസ്ബോട്ടുകൾക്കു പിന്നിൽ ഘടിപ്പിച്ചും ഇത് ഉപയോഗിക്കാനാവും.


ഹൗസ് ബോട്ട് ടെർമിനൽ വന്നാൽ

എട്ട് കോടി രൂപ മുതല്‍ മുടക്കി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കോട്ടപ്പുറത്ത് നിർമിക്കുന്ന ഹൗസ്‌ബോട്ട് ടെര്‍മിനലിന്‍റെ പ്രവര്‍ത്തനം ഏപ്രിലില്‍ ആരംഭിക്കും. ഇതും കൂടിയായാൽ ഇവിടത്തെ ഹൗസ് ബോട്ടുകളുടെ എണ്ണം കൂടും. ആനുപാതികമായി വിനോദ സഞ്ചാരികളുടെ എണ്ണവും വന്‍തോതില്‍ വർധിക്കുമെന്നാണ് ടൂറിസം വകുപ്പിന്‍റെ കണക്കുകൂട്ടൽ.


കരാര്‍ അടിസ്ഥാനത്തില്‍ വേദി ആവശ്യമുള്ളവര്‍ക്കുള്ള അപേക്ഷ ഫോറം കാസർകോട് വിദ്യാനഗറിലെ ഡി.ടി.പി.സി ഓഫിസില്‍നിന്ന് ലഭിക്കും. അവസാന തീയതി ഫെബ്രുവരി അഞ്ച്. ഫോണ്‍: 04994 256450, 9746462679.

Tags:    
News Summary - floating stage in kasaragod by DTPC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.