നീലേശ്വരം: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം എന്‍.എച്ച് കച്ചേരി കടവ് പാലം നിർമാണവും രാജാറോഡ് ബി.എം ആന്‍ഡ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തികള്‍ക്ക് കിഫ്ബി 52.13 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി നല്‍കിയതായി എം. രാജഗോപാലന്‍ എം.എല്‍.എ അറിയിച്ചു. ഇത് രാജാ റോഡിന്റെ ആധുനികവത്കരണത്തിലേക്ക് വഴിതുറന്നു.
നേരത്തെ ഈ പദ്ധതിക്ക് 40.9 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബി നല്‍കിയിരുന്നു. ഇതില്‍ 24.19 കോടി രൂപ കച്ചേരിക്കടവ് പാലം നിർമാണത്തിനും 16.72 കോടി രൂപ രാജാറോഡിന്റെ വികസനത്തിനുമായിരുന്നു നീക്കിവെച്ചിരുന്നത്.
കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയതിനാല്‍ നിർമാണം നേരത്തെ ആരംഭിച്ച് അതിവേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രാജാറോഡിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടി ആവശ്യമായിവരികയും ഏറ്റേടുക്കേണ്ട ഭൂമിയിലുള്ള 142 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടതിനാലും ഇവയുടെ വാലുവേഷന്‍ സ്റ്റേറ്റ്മെന്റ് ഓരോന്നും പ്രത്യേകമായി തയാറാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതിനാലുമാണ് നിർമാണം ആരംഭിക്കാന്‍ കഴിയാതിരുന്നത്.
കിഫ്ബി ആകെ പദ്ധതി തുകയായ 52.13 കോടി രൂപക്ക് പുതുക്കിയ സാമ്പത്തികാനുമതി നല്‍കി. കെ.ആര്‍.എഫ്.ബി മുഖേന നടപ്പാക്കുന്ന ഈ പ്രവൃത്തിയില്‍ കിലോമീറ്റര്‍ 0/000 മുതല്‍ 1/680 വരെയാണ് റോഡ് അഭിവൃദ്ധിപെടുത്തുന്നത്. ഇതില്‍ 1.3 കി.മി 13.60 വീതിയില്‍ നിർമിക്കുന്ന റോഡില്‍ ഏഴ് മീറ്റര്‍ ക്യാരേജ് വേയും, ഇരുവശത്തും 1.5 മീറ്റര്‍ പേവ്ഡ് ഷോല്‍ഡര്‍, ഓവുചാൽ, കൾവെര്‍ട്ടുകള്‍, യൂട്ടിലിറ്റി ഡക്ട്, നടപ്പാത എന്നിവ നിർമിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.