കവ്വായിക്കായൽ
പയ്യന്നൂർ: ഏറെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കവ്വായിക്കായലിന് അന്താരാഷ്ട്ര തണ്ണീർത്തട പദവി നൽകണമെന്ന ആവശ്യം അവഗണനയിൽ. 10 വർഷം മുമ്പ് രാംസർ സൈറ്റ് പദവി ലഭിക്കുന്നതിന് വിവിധ ഏജൻസികൾ നടത്തിയ നീക്കം പ്രാരംഭ സർവേയിലും സെമിനാറിലുമൊതുങ്ങിയതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഇപ്പോൾ നിരവധി വിനോദ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും കായൽ സുരക്ഷ കടലാസിൽ മാത്രമൊതുങ്ങുകയാണ്. മലനിരകളുടെ കാറ്റേറ്റ്, പച്ചത്തുരുത്തുകൾകണ്ട് ഓളപ്പരപ്പിലൂടൊരു സാഹസിക യാത്ര നടത്താൻ ഏറ്റവും പറ്റിയ ജലസമൃദ്ധിയാണ് കായൽ. എന്നാൽ വൃഷ്ടിപ്രദേശത്തെ ചെങ്കൽ, മണ്ണ് ഖനനവും മറ്റും കായലിനെ നശിപ്പിക്കുകയാണ്.
ലോകസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച കവ്വായിക്കായൽ നൽകും കാഴ്ചയുടെ ഉത്സവം അന്താരാഷ്ട്ര മാഗസിനുകൾ ഉൾപ്പെടെ അംഗീകരിച്ചതാണ്. ലോൺലി പ്ലാനറ്റ് മാസികയുടെ അഭിപ്രായപ്രകാരം കേരളത്തിൽ കാണേണ്ട അഞ്ചിടങ്ങളിൽ ഒന്നും ലോകത്തിലെ 20 സ്ഥലങ്ങളിൽ ഒന്നുമായി കവ്വായിക്കായൽ ഇടംകണ്ടു. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ സിംഗപ്പൂർ എയർലൈൻസിന്റെ ട്രാവൽ മാഗസിനിലും കവ്വായിയുടെ പേര് അടയാളപ്പെട്ടു. തുടർന്ന് നിരവധി വിദേശ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾ കായൽ സന്ദർശിച്ചിരുന്നു.
കായലും കടലും മലകളും തുരുത്തുകളുമൊക്കെ ചേർന്ന കവ്വായിക്കായൽ ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയാണ്. വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ടുവരെ നീണ്ടുകിടക്കുന്ന കായലിന്റെ ജല ജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങളും ചെമ്പല്ലിക്കുണ്ട്, കുണിയൻ തുടങ്ങിയ പക്ഷിസങ്കേതങ്ങളും ശ്രദ്ധേയമാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ കായലിനെ അറിയാനും ആസ്വദിക്കാനുമായി നിരവധി വിനോദസഞ്ചാരികളാണ് അടുത്തകാലത്തായി ഇവിടെയെത്തുന്നത്. ഉത്തര മലബാറിന്റെ ആലപ്പുഴയെന്ന് വിശേഷിക്കപ്പെടുന്ന കവ്വായിക്കായലിലേക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നും മൂന്ന് കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ. അറബിക്കടലിനു സമാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്ന ജലാശയമാണ്, ലോക തണ്ണീർത്തട പദവിയായ രാംസർസൈറ്റ് പട്ടികയിലിടം പിടിക്കാനുള്ള പ്രാഥമിക നടപടികളിൽ മാത്രമായി ഒതുങ്ങിയത്. കേരളത്തിൽ മലിനപ്പെടാത്ത ജലസമൃദ്ധി കൂടിയാണ് വടക്കൻ കേരളത്തിന്റെ ജല ഭക്ഷ്യസുരക്ഷ കൂടിയായ ഈ കായൽ.
പ്രകൃതി സൗന്ദര്യത്തിനുമപ്പുറം ജലവിഭവങ്ങളുടെ സമൃദ്ധിയും ദേശാടനക്കിളികളുടെ സന്ദർശനവും കായലിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നതിനുള്ള പ്ലസ് പോയന്റുകളാണ്. പയ്യന്നൂരിന്റെയും ഉത്തരകേരളത്തിന്റെയും ചരിത്രവും കായലിന്റെ ജൈവസമ്പന്നതയുമറിഞ്ഞ് പച്ചോളങ്ങളിൽ തെന്നിയൊഴുകാൻ സഞ്ചാരികളെ മാടിവിളിക്കുന്ന കവ്വായിക്കായലിനെ വിനോദ സഞ്ചാര പദ്ധതിയിൽ മാത്രം തളച്ചിടാതെ പാരിസ്ഥിതിക പ്രാധാന്യം കൂടി നിലനിർത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.