മലിനജലം: ക്വാർട്ടേഴ്സ് ഉടമക്ക് 10,000 രൂപ പിഴ

മാഹി: അഴിയൂർ പഞ്ചായത്തിലെ കോവുക്കൽ പ്രദേശത്ത് വാടകക്ക് നൽകിയ വീട്ടിൽനിന്ന് മലിനജലം പൊതുറോഡിലേക്ക് ഒഴുക്കിവിട്ടതിന് കെട്ടിട ഉടമസ്ഥൻ തൈക്കണ്ടി ഷംസുദ്ദീന് പഞ്ചായത്ത് 10,000 രൂപ പിഴ ചുമത്തി. വാടകക്കാരി ഒരാഴ്ചക്കകം ഈ കെട്ടിടത്തിൽ നിന്ന് താമസം മാറ്റാൻ താമസക്കാർക്കും നോട്ടീസ് നൽകി. ഉടമസ്ഥൻ വിദേശത്തായതിനാൽ ഭാര്യക്കാണ് നോട്ടീസ് നൽകിയത്. റോഡിലേക്ക് മലിനജലം ഒഴുക്കിവിടുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് നേരിട്ട് പരിശോധന നടത്തിയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞദിവസം തൊട്ടടുത്ത ക്വാർട്ടേഴ്‌സിൽനിന്ന് മലിനജലം ഒഴുക്കിവിട്ടത് സംബന്ധിച്ച് വാർഡ് മെംബർ ഫിറോസ് കാളാണ്ടി, ബ്ലോക്ക് മെംബർ വി.പി. ബിന്ദു എന്നിവരുടെ സാന്നിധ്യത്തിൽ സെക്രട്ടറി ഇടപെട്ട് ഉടമസ്ഥനെക്കൊണ്ട് ടാങ്ക് അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിച്ചിരുന്നു. തുടർന്നും റോഡിൽ മലിനജലം കണ്ടതിനെ തുടർന്ന് മണ്ണ് നീക്കിയപ്പോഴാണ് മറ്റൊരു വീട്ടിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയത്. ഒരാഴ്ചക്കകം ടാങ്ക് പുതുതായി നിർമിച്ച് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ക്വാർട്ടേഴ്സ് പൂട്ടി സീൽ പതിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.