പേരാവൂർ ടൗണിന്റെ ഹൃദയഭാഗത്ത് മലിനജലം കെട്ടിക്കിടക്കുന്ന തോട്
പേരാവൂർ: ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ മലയോര മേഖലയിൽ പടർന്നു പിടിക്കുന്നതിനിടെ, പേരാവൂർ ടൗണിന്റെ ഹൃദയഭാഗത്ത് മലിനജലം കെട്ടിക്കിടന്ന് രോഗഭീഷണി ഉയർത്തുന്നു.
പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്തിന് സമീപം ടൗണിൽ നിന്നുള്ള ഓടകൾ വഴി ഒഴുകിയെത്തുന്ന മലിനജലം മാസങ്ങളായി കെട്ടിക്കിടന്ന് വലിയ 'മാലിന്യ തടാക'മായി രൂപപ്പെട്ടിട്ടുണ്ട്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്നും മറ്റും ഒഴുക്കിവിടുന്ന ശുചിമുറി മാലിന്യമടക്കമുള്ള മലിനജലമാണ് തുറസായ സ്ഥലത്ത് കെട്ടിക്കിടക്കുന്നത്.
ഏറ്റവും ഗുരുതരമായ വസ്തുത, ഈ മലിനജലം ഒടുവിൽ ചെന്നെത്തുന്നത് കാഞ്ഞിരപ്പുഴയിലേക്കാണ്. പേരാവൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പമ്പിങ് കിണറിന് തൊട്ടടുത്തുകൂടിയാണ് ഈ മലിനജലം പുഴയിലേക്ക് കലരുന്നത്. ഇത് വലിയൊരു ആരോഗ്യ ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ആഴ്ചകളായി ദുർഗന്ധം വമിക്കുന്ന രീതിയിൽ മലിനജലം കെട്ടിക്കിടന്നിട്ടും പഞ്ചായത്ത് അധികൃതരോ ആരോഗ്യ വകുപ്പോ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ടൗണിലെ പഴയ ബസ് സ്റ്റാൻഡ് പരിസരത്തും സമാനമായ രീതിയിൽ ഓടകളിൽനിന്ന് ദുർഗന്ധം വമിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇടക്ക് പരിശോധന നടത്താറുണ്ടെങ്കിലും മലിനജലം എവിടെ നിന്നാണ് വരുന്നതെന്ന് കണ്ടെത്താൻ ഇതുവരെ അവർക്ക് സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.