മാഹി: അഴിയൂർ പഞ്ചായത്തിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കോട്ടാമലക്കുന്ന് റോഡ് തുടങ്ങുന്നതിനടുത്ത് 50 സെന്‍റ് ഭൂമിയില്‍ പൊതുശ്മശാനം യാഥാർഥ്യമാകുന്നു. ശ്മശാനത്തിലേക്ക് പോകാനുള്ള റോഡിനായി ഭൂമി വിട്ടുനൽകാൻ ഉടമകൾ തയാറായതിനെ തുടർന്നാണ് പദ്ധതി യാഥാർഥ്യമായത്. ജനകീയ കൂട്ടായ്മയിലൂടെ സ്വരൂപിച്ച ധനസഹായം സ്വീകരിച്ച് ഉടമകൾ ഭൂമിയുടെ രേഖകൾ പഞ്ചായത്തിന് കൈമാറി. ജനപ്രതിനിധികൾ, സർവകക്ഷി പ്രതിനിധികൾ, ഭൂവുടമകൾ എന്നിവരുടെ യോഗത്തിലാണ് ചടങ്ങ് നടന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തെ പ്രദേശവാസികളുടെ പ്രധാന ആവശ്യത്തിനാണ് പരിഹാരമായത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഴിയൂർ പഞ്ചായത്തിൽ ശ്മശാനത്തിന്റെ അഭാവം ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. 1995ൽ വന്ന ഭരണസമിതിയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ഇതിനുശേഷം ആറോളം ഭരണസമിതികൾ നിലവിൽ വന്നെങ്കിലും പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി. കാത്തിരിപ്പിന്‍റെ നീണ്ട 25 വര്‍ഷത്തിനിടെ മരിച്ച ഭൂരഹിതരായ പലരുടെയും മൃതദേഹം സംസ്കരിക്കാന്‍ വീടിന്‍റെ തറ നീക്കിയും മറ്റുള്ള ഉടമയുടെ ഭൂമിയെയും ആശ്രയിക്കേണ്ടിവന്നു. തീരദേശങ്ങളും ചതുപ്പ് നിലങ്ങളും ഏറെയുള്ള പഞ്ചായത്തില്‍ വീടുകളുടെ എണ്ണം കൂടുകയും ഭൂമിയുടെ അളവ് കുറയുകയും ചെയ്തു. 18 വാർഡുകളിൽനിന്നായി 4,87,850 രൂപയാണ് പിരിഞ്ഞുകിട്ടിയത്. പൊതുറോഡിൽനിന്ന് ശ്മശാനത്തിലേക്ക് പ്രവേശിക്കുന്നതിന് അഞ്ചുപേരിൽനിന്ന് ഭൂമി വാങ്ങിയതിന് 75,000 രൂപ വീതമാണ് നൽകിയത്. 95 ലക്ഷം രൂപ ചെലവിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ 30 അടി ഉയരത്തില്‍ പുകക്കുഴല്‍ സ്ഥാപിച്ച് ആധുനിക സംവിധാനത്തോടെയുള്ള ശ്മശാനമാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. 'സിൽക്ക്' ആണ് നിർമാണം നടത്തുക. പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ശശിധരൻ തോട്ടത്തിൽ, അനിഷ ആനന്ദസദനം, വി.പി. ജയൻ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, സുകുമാരൻ കല്ലോറത്ത്, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, കെ.പി. പ്രമോദ്, മുബാസ് കല്ലേരി, വി.പി. ബിന്ദു, എ.കെ. സെയ്നുദ്ദീൻ, കെ.വി. രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.