കോളജ് തലത്തിൽ പ്രീ മാരിറ്റൽ കൗൺസലിങ് - വനിത കമീഷൻ

കണ്ണൂർ: കോളജ് തലത്തിൽ തന്നെ പ്രീമാരിറ്റൽ കൗൺസലിങ് നൽകുമെന്നും സ്ത്രീധനത്തിനെതിരെ സ്‌കൂൾ തലത്തിൽ തന്നെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും വനിത കമീഷൻ അംഗം ഇ.എം. രാധ. കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിത കമീഷൻ അദാലത്തിൽ 30 പരാതികളാണ് തീർപ്പാക്കിയത്. മറ്റു ജില്ലകളെ അപേക്ഷിച്ച് അദാലത്തിൽ വിവാഹമോചന കേസുകൾ കുറവാണെന്നും ഗൗരവമേറിയ കേസുകളായിരുന്നു കൂടുതലെന്നും ഇ.എം. രാധ പറഞ്ഞു. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും ലഭിച്ചത്. വായ്പ തിരിച്ചടവ് സംബന്ധമായ പ്രശ്നങ്ങൾ, സ്വത്ത് തർക്കങ്ങൾ, കുടുംബ കോടതിയിലെത്തിയ കേസുകൾ, താൽക്കാലിക ജീവനക്കാരിയെ അകാരണമായി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട പരാതി തുടങ്ങിയവയാണ് അദാലത്തിൽ പരിഗണിച്ചത്. തീർപ്പാക്കാനുള്ളവ അടുത്ത അദാലത്തിൽ പരിഗണിക്കും. ആകെ 101 പരാതികളാണ് ലഭിച്ചത്. പരാതിക്കാർ, എതിർ കക്ഷികൾ എന്നിവർ എത്തിച്ചേരാത്തതിനാൽ 68 പരാതികൾ അടുത്ത സിറ്റിങ്ങിനായി മാറ്റിവെച്ചു. മൂന്ന് പരാതികളിൽ കമീഷൻ റിപ്പോർട്ട് തേടി. ലീഗൽ പാനൽ അംഗങ്ങളായ പി. വിമലകുമാരി, കെ.എം. പ്രമീള, കെ.പി. ഷിമ്മി, പി.എം. ഭാസുരി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബി. ബുഷ്‌റത്ത്, സിവിൽ പൊലീസ് ഓഫിസർ സി. സുഗിഷ എന്നിവർ പങ്കെടുത്തു. അടുത്ത അദാലത്ത് മാർച്ച് രണ്ടിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.