ദേശീയപാത വികസനം: കേന്ദ്രം നഷ്ടപരിഹാരം അനുവദിച്ചു

പാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുത്തതിന്‍റെ ഭാഗമായി വീടൊഴിഞ്ഞു പോകുന്നവർക്കും വ്യാപാരികൾക്കും കേന്ദ്രം നഷ്ടപരിഹാരം അനുവദിച്ചു. എന്നാൽ, സംസ്ഥാന വിഹിതം ലഭിക്കാത്തതിനാൽ തുകവിതരണം വൈകും. നഷ്ടപരിഹാരം നൽകുന്നതിന് 75 ശതമാനം തുക കേന്ദ്രസർക്കാറും 25 ശതമാനം സംസ്ഥാന സർക്കാറുമാണ് അനുവദിക്കേണ്ടത്. ഒഴിഞ്ഞുപോകേണ്ട ഒരു കടക്ക് 75,000 രൂപ അനുവദിക്കും. വീട് ഒഴിഞ്ഞുപോകുന്നവർക്ക് നിലവിലുള്ള നഷ്ടപരിഹാരത്തുകക്ക് പുറമെ ഓരോ വീടിനും 2,86,000 രൂപയും അനുവദിക്കും. ചെറുതാഴം, കുഞ്ഞിമംഗലം, ഏഴോം വില്ലേജുകളിലേക്ക് 5.14 കോടി രൂപയാണ് കേന്ദ്രസർക്കാർ ഒന്നാം ഗഡുവായി അനുവദിച്ചത്. കല്യാശ്ശേരി, പാപ്പിനിശ്ശേരി പഞ്ചായത്തിലുള്ള വ്യാപാരികൾക്കും വീടൊഴിയുന്നവർക്കും ഇതേ തോതിൽ നഷ്ടപരിഹാരത്തുക ലഭിക്കും. തളിപ്പറമ്പ് നമ്പർ 2 തഹസിൽദാർക്ക് തുക കിട്ടിയതായാണ് അറിയുന്നത്. എന്നാൽ, സംസ്ഥാന സർക്കാർ വിഹിതം ഇതേവരെ അനുവദിക്കാത്തതിനാൽ തുക വിതരണം ചെയ്യാതെ നിർത്തിവെച്ചതായാണ് അറിയുന്നത്. വ്യാപാരികൾ ആധാർ കാർഡ്, പാൻ കാർഡ്, ബിൽഡിങ് പെർമിറ്റ്, ഉടമസ്ഥനുമായുള്ള അഗ്രിമെന്‍റ് എന്നിവ ഹാജരാക്കുന്ന മുറക്കേ തുക വിതരണം ചെയ്യൂ. ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി സ്ഥലം ഏറ്റെടുത്തപ്പോൾ വ്യാപാരികൾക്ക് നഷ്ടപരിഹാരം അനുവദിച്ചിരുന്നില്ല. ഇക്കാര്യത്തിൽ വ്യാപാരികൾ നിരവധി ആക്ഷേപങ്ങളുന്നയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.