ആറളം ഫാമിൽ കാട്ടാനക്കുട്ടി ചെരിഞ്ഞ നിലയിൽ

കേളകം: ആറളം ഫാമിലെ കുളത്തിൽ മൂന്നുമാസം പ്രായമുള്ള കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ കുളത്തിനു സമീപം കാടുവെട്ടിത്തെളിക്കാൻ എത്തിയ തൊഴിലാളികളാണ് ആനക്കുട്ടിയുടെ ജഡം കുളത്തിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടത്. തുടർന്ന് കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്തിൻെറ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനക്കൂട്ടം കുളത്തിൽ വെള്ളം കുടിക്കാൻ എത്തിയപ്പോൾ അബദ്ധത്തിൽ നിറയെ ചളിയുള്ള കുളത്തിൽ ആനക്കുട്ടി വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇതിനെ രക്ഷിക്കാൻ മറ്റ് ആനകൾ കുളത്തിന് ചുറ്റും നടന്നതി‍ൻെറ പാടും കണ്ടെത്തി. മൂന്നു ദിവസം മുമ്പ് ഈ പ്രദേശത്തുനിന്നും കാട്ടാനക്കൂട്ടത്തി‍ൻെറ അലർച്ച കേട്ടതായി തൊഴിലാളികൾ പറഞ്ഞു. സംഭവത്തിന് ഒരുദിവസം മുമ്പ് ബൈക്കിൽ വരുകയായിരുന്ന തെങ്ങുചെത്ത് തൊഴിലാളികളെ ആക്രമിക്കാൻ ശ്രമം നടത്തുകയും ബൈക്ക് തകർക്കുകയും ചെയ്തിരുന്നു. ജഡത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ട്. എടൂർ വെറ്ററിനറി സർജൻ ഡോ. നവാസ് ശരീഫി‍ൻെറ നേതൃത്വത്തിൽ ജഡപരിശോധന നടത്തി കുളക്കരയിൽ സംസ്‌കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.