പ്രായം അമ്പത് പിന്നിട്ടു; ഇരിക്കൂർ പാലം തകർച്ചാഭീഷണിയിൽphoto: irikkoor palam അപകടാവസ്ഥയിലായ ഇരിക്കൂർ പാലം സമാന്തരമായി പുതിയ പാലം നിർമിക്കണമെന്ന് ആവശ്യംഇരിക്കൂർ: അരനൂറ്റാണ്ട് മുമ്പ് നിർമിച്ച ഇരിക്കൂർ പാലം കുഴികൾ നിറഞ്ഞ് അപകടഭീതിയിൽ. ചെറുതും വലുതുമായ നിരവധി കുഴികളാണ് പാലത്തിലുള്ളത്. കാലങ്ങളായി പാലത്തിൽ അറ്റകുറ്റപ്പണി നടത്തി ടാറിങ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. മഴ പെയ്തതോടെ ചളിവെള്ളം നിറഞ്ഞ് കുഴിയും റോഡും പാലവും തിരിച്ചറിയാനാവാത്ത അവസ്ഥയാണ്.മഴവെള്ളം കുഴികളിൽ നിറഞ്ഞതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന ചാലോട് -ഇരിക്കൂർ റോഡിലാണ് പാലം. ഇരിക്കൂർ, കൂടാളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിലൂടെ രാത്രി യാത്രചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പയ്യാവൂർ, ഉളിക്കൽ, കല്യാട്, ഊരത്തൂർ, പെരുവളത്തുപറമ്പ്, ചൂളിയാട്, കൂട്ടാവ്, കുളിഞ്ഞ, ബ്ലാത്തൂർ, കാഞ്ഞിലേരി, കുയിലൂർ, പടിയൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് ജില്ല ആസ്ഥാനമായ കണ്ണൂരുമായി ബന്ധപ്പെടാനുള്ള വഴിയാണിത്. ഊരത്തൂർ, കല്യാട് മേഖലകളിലെ ചെങ്കൽ ക്വാറികളിൽനിന്ന് കൊത്തിയെടുത്ത കല്ലുമായി തലശ്ശേരി, വടകര, കോഴിക്കോട് മേഖലയിലേക്ക് നൂറുകണക്കിന് ലോറികളാണ് ഇതുവഴി ദിവസേന പോകുന്നത്. കൂടാതെ, അമ്പതോളം ബസുകളും സർവിസ് നടത്തുന്നു. വർഷങ്ങൾ പഴക്കമുള്ള പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടും പലതവണ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയെങ്കിലും അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. 12 തൂണുകളിലായി 200 മീറ്റർ നീളമുള്ളതാണ് പാലം. പില്ലറുകളെല്ലാം ദ്രവിച്ചു. കൈവരികളുടെ അവസ്ഥയും ദയനീയമാണ്. മുൻ മന്ത്രി ഇ.പി. ജയരാജൻ മൂന്നുതവണ സന്ദർശിച്ച് അപകടാവസ്ഥ മനസ്സിലാക്കി ഉടൻ നടപടി എടുക്കുമെന്ന ഉറപ്പുനൽകിയെങ്കിലും പാലിക്കപ്പെട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.ഇരിക്കൂർ പാലത്തിൻെറ ബലക്ഷയം, പാലത്തിൻെറ ഉപരിഭാഗത്ത് രൂപപ്പെട്ട വിള്ളൽ, യാത്രക്കാരും വാഹനങ്ങളും പോകുമ്പോഴുള്ള പാലത്തിൻെറ കുലുക്കം എന്നിവ ഭീതിജനകമാണ്. അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ലെങ്കിൽ വൻ ദുരന്തമായിരിക്കും ഉണ്ടാവുകയെന്ന് നാട്ടുകാർ പറയുന്നു. പഴക്കമേറിയ പാലമായതിനാൽ പുതിയത് നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് നിരവധി സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. കൈവരികൾ ഉയർത്തി ജനങ്ങൾക്ക് നടന്നുപോകാൻ ചെറിയ നടപ്പാത നിർമിക്കുകയും പാലത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി സ്പീഡ് ബ്രേക്കർ സ്ഥാപിക്കുകയും ചെയ്താൽ ഒരുപരിധിവരെ അപകടം കുറക്കാനാകുമെന്നാണ് നാട്ടുകാരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.