അടിമാലി: തോട്ടം-കാര്‍ഷിക മേഖലകള്‍ ഉള്‍പ്പെടുന്ന ദേവികുളം നിയമസഭ മണ്ഡലത്തില്‍ ഇരു മുന്നണികളും പ്രതീക്ഷയിലാണ്. കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണ യു.ഡി.എഫും അവസാന നാല് ടേമിൽ എല്‍.ഡി.എഫുമാണ് മണ്ഡലത്തില്‍ വിജയിച്ചത്. സിറ്റിങ് എം.എല്‍.എ എ. രാജതന്നെ ഇടത് മുന്നണി സ്ഥാനാർഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്.
മൂന്ന് തവണ സി.പി.എം പ്രതിനിധിയായി നിയമസഭയില്‍ എത്തിയ രാജേന്ദ്രന്‍ ഇപ്പോള്‍ ബി.ജെ.പിയിലാണെന്നതും ഈ തെരഞ്ഞെടുപ്പിലെ കൗതുകക്കാഴ്ച. ബി.ജെ.പി സ്ഥാനാർഥിയായി രാജേന്ദ്രന്‍ വരുമെന്ന് ഊഹാപോഹങ്ങളുണ്ടെങ്കിലും അവസാന ചിത്രം തെളിഞ്ഞിട്ടില്ല.
2006 മുതല്‍ എസ്. രാജേന്ദ്രനാണ് ദേവികുളത്ത് വിജയിക്കുന്നത്. 1991 മുതല്‍ മൂന്ന് തവണ വിജയിച്ച എ.കെ. മണിയില്‍നിന്നാണ് എസ്. രാജേന്ദ്രന്‍ മണ്ഡലം പിടിച്ചെടുത്തത്. മൂന്ന് ടേമിന് ശേഷം കഴിഞ്ഞ തവണ എ. രാജയിലൂടെ മണ്ഡലം എല്‍.ഡി.എഫ് നിലനിര്‍ത്തി.
എതിരാളി ഡി. കുമാറിനെ തോൽപിച്ചാണ് എ. രാജ വിജയിച്ചത്. സാമുദായിക പ്രശ്‌നം ഉയര്‍ത്തി അയോഗ്യത ഉള്‍പ്പെടെ തെരഞ്ഞെടുപ്പിന് ശേഷം സമാനതകളില്ലാത്ത പ്രതിസന്ധി രാജ നേരിട്ടു.
ഒടുവില്‍ സുപ്രീംകോടതി വരെ കേസ് നീളുകയും രാജക്ക് അനുകൂലമായി വിധി വരുകയും ചെയ്തു.
ആറ് തവണ തെരഞ്ഞെടുപ്പിനെ നേരിട്ട എ.കെ. മണിയെ മാറ്റി പുതുമുഖത്തെ രംഗത്തിറക്കാനാണ് യു.ഡി.എഫ് നീക്കമെന്ന് അറിയുന്നു.
തമിഴ് വംശജരപ്പോലെതന്നെ ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗക്കാരും കൂടുതലുള്ള മണ്ഡലമാണ് ദേവികുളം. കാര്‍ഷിക മേഖലയിലും നിർണായകമാണ്. ജില്ല രൂപവത്കരിക്കുന്നതിന് മുമ്പ് നിലവില്‍ വന്ന മണ്ഡലമാണ് ദേവികുളം. 1957ലാണ് മണ്ഡലം നിലവില്‍ വന്നത്. സി.പി.ഐയിലെ റോസമ്മ പുന്നൂസാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തെരഞ്ഞെടുപ്പ് ട്രൈബ്യൂണല്‍ റദ്ദാക്കി. അന്ന് ട്രൈബ്യൂണലായിരുന്നു കേസ് പരിഗണിച്ചത്. 1957 നവംബര്‍ 14നായിരുന്നു വിധി. 1958ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ച റോസമ്മ പുന്നൂസ് 1958 ജൂണ്‍ 30ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സി.പി.ഐയില്‍നിന്ന് മണ്ഡലം സി.പി.എം ഏറ്റെടുത്തു. എന്നാല്‍, സുന്ദരന്‍ മുരുകാണ്ഡിയിലൂടെ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തു. അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍. ഗണപതിയിലൂടെ കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ ജി. വരദനിലൂടെ എല്‍.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു.
കിട്ടപ്പ നാരായണ സ്വാമിയിലൂടെ യു.ഡി.എഫ് തിരിച്ചുവന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ജി. വരദനിലൂടെയും പിന്നീട് എസ്. സുന്ദരമാണിക്യത്തിലൂടെ എല്‍.ഡി.എഫ് മണ്ഡലം നിലനിര്‍ത്തി. പിന്നീട് എ.കെ. മണി മൂന്ന് പ്രാവശ്യം വിജയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന എസ്. രാജേന്ദ്രനിലൂടെ എല്‍.ഡി.എഫ് തിരിച്ചെത്തി. പിന്നീട് മൂന്ന് തവണ വിജയിച്ച രാജേന്ദ്രനെ മാറ്റി എ. രാജയിലൂടെ എല്‍.ഡി.എഫ് മണ്ഡലം നിലനിര്‍ത്തി.
ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന അടിമാലി, കാന്തല്ലൂര്‍, മറയൂര്‍, മാങ്കുളം, മൂന്നാര്‍, വട്ടവട, വെള്ളത്തൂവല്‍, ദേവികുളം, പള്ളിവാസല്‍, ഇടമലക്കുടി എന്നീ പഞ്ചായത്തുകളും ഉടുമ്പഞ്ചോല താലൂക്കില്‍ ബൈസണ്‍ വാലി, ചിന്നക്കനാല്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ദേവികുളം നിയമസഭ മണ്ഡലം.
സി.പി.എമ്മിനോട് വിട പറഞ്ഞ മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിൽ ചേർന്നതാണ് മണ്ഡലത്തിലെ ഇത്തവണത്തെ പ്രധാന ചർച്ച. ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി കളത്തിലിറങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാജേന്ദ്രൻ മത്സരരംഗത്ത് ഉണ്ടാകുമോ എന്ന ചോദ്യം തള്ളാതെയാണ് ബി.ജെ.പി നീക്കം. എൽ.ഡി.എഫ് എ. രാജക്ക് രണ്ടാമതും അവസരം നൽകിയിട്ടുണ്ട്. 10 വർഷത്തെ ഭരണനേട്ടം തങ്ങൾക്ക് ജയം ഉറപ്പിക്കുമെന്ന് എൽ.ഡി.എഫ് പറയുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ചിത്രം ഇതുവരെ തെളിഞ്ഞിട്ടില്ല. സംസ്ഥാന നേതൃത്വം എ.കെ. മണിയുടെ പേര് നേരത്തെ ഒഴിവാക്കിയിരുന്നെങ്കിലും സാധ്യത തള്ളിക്കളയുന്നില്ല. എ.കെ. മണിക്കൊപ്പം മുത്തുരാജിന്‍റെ പേരും ഉയരുന്നുണ്ട്. എഫ്. രാജ, ബാല സുബ്രമണ്യൻ, എ.കെ. മണിയുടെ മകൻ മേക്ക് പെരിയ വദനൻ, കെ. കൃഷ്ണ മൂർത്തി എന്നിവരുടെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.