ശനിയാഴ്ച പുലർച്ചയുണ്ടായ ഉരുൾപൊട്ടലിൽ ചരളംകാനം പറത്താനത്ത് രാജുവിന്റെ വീട്ടുമുറ്റത്ത് അടിഞ്ഞുകൂടിയ കല്ലും മണലും മരക്കഷണങ്ങളും
ചെറുതോണി: പതിനാറാം കണ്ടത്തിന് സമീപം ചരളൻകാനത്തുണ്ടായ ഉരുൾപൊട്ടലിൽ കുടിവെള്ള സംഭരണി തകർന്നു. സമീപമുള്ള വീടിനും ചെറിയ തോതിൽ നാശമുണ്ടായി. ചരളൻ കാനം പറത്താനത്ത് രാജുവിന്റെ പുരയിടത്തിലാണ് ഉരുൾപൊട്ടിയത്. ശനിയാഴ്ച പുലർച്ച നാലിനായിരുന്നു സംഭവം. വലിയ ശബ്ദം കേട്ട് ഉണർന്ന രാജു കുടുംബാംഗങ്ങളെ വിളിച്ചിറക്കി സമീപത്തെ തൊഴുത്തിൽ അഭയം തേടി. തൊട്ടുപിറകെ മുറ്റത്തേക്ക് വെള്ളത്തോടൊപ്പം കല്ലും തടികളും ഒഴുകിയെത്തി.
വീടിന് സമീപത്തുണ്ടായിരുന്ന കുടിവെള്ള പദ്ധതിയുടെ സംഭരണ ടാങ്ക് തകർത്താണ് ഉരുൾ വന്നത്. ഇതുമൂലം കല്ലും മണ്ണും തടിയുമെല്ലാം ഗതിമാറി ഒഴുകിയതിനാൽ വീടിന് ക്ഷതമേൽക്കാതെ രക്ഷപ്പെട്ടു.
ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ലെന്നും മഴ തുടർന്നാൽ അപകടസാധ്യതയുണ്ടെന്നും രാജു പറഞ്ഞു. അടുക്കള ഭാഗത്തേക്ക് കല്ലും മരക്കഷണങ്ങളും തള്ളിക്കയറി. ഉപ്പുതോട് വില്ലേജ് അധികൃതരും പഞ്ചായത്ത് അംഗം ബിജോ ജോസും സ്ഥലത്തെത്തി ബന്ധപ്പെട്ട അധികൃതർക്ക് വിവരം നൽകി. മഴ ശക്തമായി തുടരുന്നതിനാൽ പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്.
പതിനാറാം കണ്ടം- മുരിക്കാശ്ശേരി റോഡിലും വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. റോഡിന്റെ തിട്ട ഇടിഞ്ഞ് സമീപ വീടിന്റെ മുറ്റത്തേക്ക് പതിച്ചു. പഞ്ചായത്ത് അംഗം റംല അസീസിന്റെ നേതൃത്വത്തിൽ സമീപവാസികൾ ചേർന്ന് കല്ലും മണ്ണും നീക്കം ചെയ്ത് അപകട ഭീഷണി ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.