കാർത്യായനി കവല-മാടവനക്കാനം റോഡുവക്കിൽ നിൽക്കുന്ന കൂറ്റൻ പാറ
ചെറുതോണി: പ്രളയം കഴിഞ്ഞിട്ട് എട്ടുവർഷം പിന്നിടുമ്പോഴും മരിയാപുരം പഞ്ചായത്തിലെ കാർത്യായനി കവല-മാടവനക്കാനം റോഡുവക്കിൽ അന്നത്തെ ഉരുൾപൊട്ടൽ എത്തിയ കൂറ്റൻ പാറ ഇപ്പോഴും പ്രളയസ്മാരകം പോലെ സ്ഥിതിചെയ്യുന്നു. 2018ലെ കാലവർഷക്കെടുതി മുതൽ ഇത് പൊട്ടിച്ചു നീക്കണമെന്ന് നാട്ടുകാർ അവശ്യപ്പെടാൻ തുടങ്ങിയതാണ്. സമീപത്തെ മലമുകളിൽനിന്ന് റോഡിലേക്ക് പതിച്ച കൂറ്റൻ പാറയാണ് വാഹനയാത്രക്കും നാട്ടുകാർക്കും തടസ്സമായി നിൽക്കുന്നത്.
പൊട്ടിച്ചിതറിയ പാറയുടെ ചില ഭാഗങ്ങൾ അന്ന് ദുരന്തനിവാരണ സേന ഇടപെട്ട് റോഡിൽനിന്ന് മാറ്റിയെങ്കിലും പ്രധാന ഭാഗങ്ങൾ ഇപ്പോഴും റോഡുവക്കിൽതന്നെ നിൽക്കുകയാണ്. വിസ്തൃതി കുറഞ്ഞ റോഡിൽ രണ്ട് ഓട്ടോറിക്ഷകൾക്കുപോലും പരസ്പരം കടന്നുപോകാൻ കഴിയാത്ത വിധത്തിലാണ് പാറയുടെ സ്ഥാനം. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിയന്ത്രണം തെറ്റി പാറയിൽ ഇടിച്ച് അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.
കയറ്റമുള്ള റോഡിൽ ഇരുവശങ്ങളിൽനിന്നും വാഹനം എത്തുമ്പോൾ കടന്നുപോകാൻ കഴിയാത്തതിനാൽ വാഹന യാത്രക്കാർ തമ്മിൽ നിരന്തരം തർക്കങ്ങളും പതിവാണ്. സ്കൂൾ ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളുമായി വരുന്ന ഡ്രൈവർമാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. വിദ്യാർഥികളും പ്രദേശവാസികളും ഉൾപ്പെടെ ധാരാളം കാൽനടയാത്രക്കാരും ഇതുവഴിയുണ്ട്. പാറ നിലംപതിച്ച് എട്ടു വർഷങ്ങൾ പിന്നിടുമ്പോഴും പൊട്ടിച്ചുമാറ്റി പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ല. പഞ്ചായത്തിൽ ഒരു ഭരണസമിതിയുടെ പകുതിയും രണ്ടാമത്തെ ഭരണസമിതിയുടെ മുഴുവൽ കാലാവധിയും കഴിഞ്ഞു. ഇവർ നിരന്തരം സഞ്ചരിക്കുന്ന വഴിയിൽത്തന്നെ കൂറ്റൻ പാറയുണ്ട്. ഒരു കാലവർഷംകൂടി കടന്നുപോകവേ റോഡിന്റെ താഴ്‌വാരത്തു താമസിക്കുന്നവർക്ക് ഉറക്കമില്ലാത്ത രാത്രിയാണ്. റോഡിന്റെ നിർമാണത്തിനുൾപ്പെടെ തടസ്സമായി നിൽക്കുന്ന പാറ പൊട്ടിച്ചുമാറ്റാൻ ജില്ല ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടാവണമെന്നാണ് വാർഡ് മെംബർ ഗീത വിജയനും പഞ്ചായത്ത് വൈസ് പ്രസിഡൻറ് സണ്ണി ജോണും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.