കാര്‍ഷിക നഴ്‌സറിയിൽ കാട്ടുപന്നിക്കൂട്ടത്തിന്‍റെ വിളയാട്ടം; വ്യാപക നാശം

അടിമാലി: ഓണത്തിന് വിളവെടുക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിഭവന്‍റെ നഴ്സറിയിൽ കൃഷി ചെയ്തിരുന്ന പച്ചക്കറി കൃഷി കാട്ടുപന്നികൂട്ടം നശിപ്പിച്ചു. കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തിൽ ഒരുക്കിയ മാങ്കുളം കൃഷിഭവന്‍റെ നഴ്സറിയിലെ കൃഷിയാണ് നശിപ്പിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. സുരക്ഷയൊരുക്കിയിരുന്നെങ്കിലും ഇവ തകര്‍ത്താണ് അകത്ത് കാട്ടുപന്നികൾ പ്രവേശിച്ചത്. രണ്ട് മാസം മുമ്പും സമാന രീതിയില്‍ പച്ചക്കറി കൃഷി നശിപ്പിച്ചിരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാട്ടുപന്നിശല്യം നേരിടുന്ന പഞ്ചായത്താണ് മാങ്കുളം. ഇവയുടെ ആക്രമണം രൂക്ഷമാണെങ്കിലും ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ ഡാം പണിയുന്നതിനായി വൈദ്യുതി വകുപ്പ് ഏറ്റെടുത്ത ഭൂമിയിലാണ് ഇവ താവളമാക്കിയിരിക്കുന്നത്. ഇവിടെ പെറ്റ് പെരുകി പ്രദേശത്ത് ഒരുവിധ കൃഷിയും സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരച്ചീനി ഉൽപാദിപ്പിച്ചിരുന്ന മാങ്കുളം പഞ്ചായത്തില്‍ 80 ശതമാനം മരച്ചീനി കൃഷിയും കാട്ടുപന്നി ശല്യം മൂലം ഇല്ലാതായിരിക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളികളും അയല്‍കൂട്ടങ്ങളും പലഘട്ടങ്ങളിലും പച്ചക്കറി ഉല്‍പ്പെടെയുളള കൃഷി ഇറക്കിയെങ്കിലും ഇതൊക്കെ നശിപ്പിച്ചത് വലിയ ബാധ്യത ഉണ്ടാക്കി. കാട്ടാന, കാട്ടുപോത്ത് ശല്യം കൂടിയായതോടെ മാങ്കുളത്ത് കാര്‍ഷിക മേഖല സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലാന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് അധികാരം നല്‍കിയെങ്കിലും ഇതൊന്നും മാങ്കുളത്ത് നടപ്പാകുന്നില്ല. idl adi 1 pig news മാങ്കുളം കാര്‍ഷിക നഴ്‌സറിയിലെ പച്ചക്കറി കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.