തൊടുപുഴയിലെ ഗ്യാസ് ഏജൻസിയിൽ സിലിണ്ടറിനായി എത്തിയ ഉപഭോക്താക്കൾ
തൊടുപുഴ: ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ നടത്തുന്ന ആക്രമണം ദിവസങ്ങൾ പിന്നിടവേ മലയോര മേഖലയിലും ആധി പടരുന്നു. ആക്രമണം നീളുന്നത് മൂലം ഊർജ പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്ത് പാചക വാതക വിതരണത്തിൽ നിയന്ത്രണം കൊണ്ട് വന്നതാണ് തിരിച്ചടിയായത്.
ഇത് ചെറുകിട ഭക്ഷണ ശാലകൾക്ക് പ്രതിസന്ധിയായതിനോടൊപ്പം ഗാർഹിക ഉപഭോക്താക്കളിലും ഭീതി വളർത്തിയിട്ടുണ്ട്. ഗാർഹിക സിലിണ്ടറുകളുടെ വിതരണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയതാണ് കാരണം. ഇതോടെ ഗ്യാസ് ഏജൻസികളിലേക്ക് ഉപഭോക്താക്കൾ കൂട്ടമായെത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
തൊടുപുഴ മാരിയിൽ കലുങ്കിന് സമീപത്തെ സ്വകാര്യ ഗ്യാസ് ഏജൻസിക്ക് മുന്നിൽ ബുധനാഴ്ച സംഘർഷം ഉണ്ടായി. ഇവിടെ രാവിലെ ഏഴ് മുതൽ മൂൻകൂർ ബുക്ക് ചെയ്ത് കാത്തുനിന്ന ഉപഭോക്താക്കളും ഏജൻസി അധികൃതരും തമ്മിലാണ് തർക്കമുണ്ടായത്. തലേദിവസം ബുക്ക് ചെയ്ത് ടോക്കൺ എടുത്തിട്ടും കിട്ടാത്തവരെ ബുധനാഴ്ച ഏജൻസി പ്രത്യേക വരിയായി നിർത്തിയതിനെ ചിലർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നം തുടങ്ങിയത്. രാവിലെ മുതൽ കാത്ത് നിന്നിട്ടും തങ്ങൾക്ക് തരാതെ വൈകിയെത്തിയവർക്ക് സിലിണ്ടർ നൽകിയത് ചോദ്യം ചെയ്തതോടെ തർക്കം മുറുകി. ഇതിനിടയിൽ ബുക്ക് ചെയ്യാതെയും ചിലർ ഗ്യാസിനായെത്തിയത് വാക്കേറ്റം രൂക്ഷമാക്കി. തുടർന്ന് തൊടുപുഴ പൊലീസും താലൂക്ക് സപ്ലൈ ഓഫിസറും സ്ഥലത്തെത്തി കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ടോക്കണെടുത്തവർക്ക് പ്രിന്റഡ് രസീതില്ലാതെ 150 സിലിണ്ടർ എന്ന കണക്കിൽ നൽകി പ്രശ്നപരിഹാരം നിർദേശിക്കുകയായിരുന്നു. 11 മണിയോടെയാണ് ഉപഭോക്താക്കൾ പിരിഞ്ഞത്. വ്യാഴാഴ്ചയും ഈ രീതിയിൽ തന്നെ സിലിണ്ടർ നൽകണമെന്നാണ് നിർദേശമെങ്കിലും ഓൺലൈൻ ബുക്കിങ് നടന്നില്ലെങ്കിൽ വിതരണ കമ്പനികൾ സമ്മതിക്കാത്തതിനാൽ ഇതും തുടർന്ന് ലഭിക്കുമെന്നുറപ്പില്ല.
ആറ് ഭക്ഷണ
ശാലകൾ പൂട്ടി
നെടുങ്കണ്ടം: പാചകവാതക ക്ഷാമം രൂക്ഷമായേതാടെ ചെറുതും വലുതുമായ ഭക്ഷണ ശാലകള്‍ അടച്ചു പൂട്ടിത്തുടങ്ങി. ഹോട്ടലുകള്‍ക്കു പുറമെ കോഫീബാര്‍, ടീ ഷോപ്പ് തുടങ്ങിയവയും അടച്ചുപൂട്ടി. നെടുങ്കണ്ടത്ത് ബുധനാഴ്ച വരെ അര ഡസനിലധികം ഭക്ഷണ വ്യാപാര സ്ഥാപനങ്ങളാണ് അടച്ചു പൂട്ടിയത്. കിഴക്കേ കവല, പച്ചടി ജങ്ഷന്‍, സെന്റ് സെബാസ്റ്റ്യന്‍സ് ജങ്ഷന്‍ എന്നിവിടങ്ങളിലെ ആറ് വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി ജയിംസ് മാത്യൂ, പ്രസിഡന്റ് ഷിജു ഉള്ളുരുപ്പില്‍ എന്നിവര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ കടകള്‍ പൂട്ടാനാണ് സാധ്യത. തൂക്കുപാലത്തെ ന്യൂസിലാന്റ് ഹോട്ടൽ, മുണ്ടിയെരുമയിലെ സുഭിക്ഷ ഹോട്ടല്‍ എന്നിവക്കും താഴ് വീണു. തൂക്കുപാലത്തെ ഹോട്ടല്‍ ഉടമ 37 കിലോ മീറ്റര്‍ ദുരെ കട്ടപ്പനയില്‍ പോയി ദിനേന രണ്ട് സിലിണ്ടര്‍ വീതം എത്തിച്ചാണ് മുന്നോട്ട് പോകുന്നത്.
പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കലക്ടര്‍ക്ക് നിവേദനം നല്‍കി. പ്രതിസന്ധി തീരുന്നതുവരെ ഹോട്ടലുകള്‍ക്ക് ആവശ്യമായ ഗ്യാസ് ഗാര്‍ഹിക സിലിണ്ടറില്‍നിന്നും ലഭ്യമാക്കുന്നതിനാവശ്യമായ നിര്‍ദേശം നൽകണം. പ്രതിസന്ധി തീരുന്നതു വരെ ഹോട്ടലുകള്‍ ഏകീകൃത അടുക്കളയും പാചക സംവിധാനങ്ങളും നടപ്പാക്കണമെന്നും അസോസിയേഷന്‍ ഹോട്ടലുകള്‍ക്ക് നിര്‍ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.