പറവൂർ: ഏഴിക്കര വില്ലേജിൽ ഡിജിറ്റൽ റീസർവേ നടത്തിയതിലുണ്ടായ അപാകതകൾക്ക് പരിഹാരമായി. ഈ വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീന സജീവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞയാഴ്ച നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ ഓൺലൈൻ യോഗത്തിലാണ് ഭൂവുടമകൾക്ക് കരം അടക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമായത്.
ഇതിന്റെ ഭാഗമായി സർവേ ഡെപ്യൂട്ടി ഡയറക്ടർ വി. പ്രകാശിന്റെ നേതൃത്വത്തിൽ പറവൂർ തഹസിൽദാർ, താലൂക്ക് ഹെഡ് സർവേയർ, ഏഴിക്കര വില്ലേജ് ഓഫിസർ എന്നിവർ ഏഴിക്കര വില്ലേജ് ഓഫിസും പല പൊക്കാളി പാടങ്ങളും സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. പൊക്കാളി പാടങ്ങൾ ഒന്നാകെ സർവേ ചെയ്തിട്ടുള്ളതിനാൽ ഭൂവുടമകൾക്ക് കരം അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിന് പരിഹാരമായി ഇത്തരം കേസുകളിൽ റസിഡൻറ് എൻട്രി മുഖേന കരം അടച്ചു നൽകുന്നതിന് കലക്ടർ നിർദേശം നൽകി.
അതോടൊപ്പം നിലവിൽ കൂട്ടായ കൈവശത്തിൽ ഡിജിറ്റൽ സർവേ ചെയ്തിരിക്കുന്ന സ്ഥലങ്ങൾ പാടശേഖര സമിതിയുടെയും ബന്ധപ്പെട്ട ഭൂവുടമകളുടേയും സാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ സർവേ നടത്തി കൃത്യമായി കുറ്റികൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർവേ ഡയറക്ടർ അറിയിച്ചു. കൂടാതെ പ്രമാണത്തേക്കാൾ കൂടുതൽ വിസ്തീർണം വരുന്ന വസ്തുക്കൾ പോക്കുവരവ് ചെയ്ത് കരം ഒടുക്കി കൊടുക്കുന്നതിന് പല വില്ലേജ് ഓഫിസർമാരും വിമുഖത കാണിക്കുന്നുണ്ട്.
ഇങ്ങനെയുള്ള കേസുകൾ സർക്കാർ ഉത്തവ് പ്രകാരം നികുതി സ്വീകരിക്കാവുന്നതാണെന്നും പിന്നീട് അധികമുള്ള വിസ്തീർണം കക്ഷികളുടെ പേരിൽ പൂർണമായും അവകാശം ചെയ്തു കൊടുക്കുന്നതിന് സെറ്റിൽമെൻറ് ആക്ട് നടപ്പിൽ വരുത്തുന്നതിന് സർവേ ഡയറക്ടർ വാക്കാൽ നിർദേശം നൽകിയിട്ടുള്ളതാണ്. ഇത് പ്രാബല്യത്തിൽ വരുന്ന മുറക്ക് പുറമ്പോക്കോ അന്യ കൈവശമോ മറ്റ് അവകാശികളോ ഇല്ലാത്ത ഭൂമി പൂർണമായും ഭൂ ഉടമസ്ഥന്റെ പേർക്ക് രേഖപ്പെടുത്തി പ്രശ്നപരിഹാരം നടത്താവുന്നതാണെന്നും സർവേ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.