മൂവാറ്റുപുഴയാറിലെ ചന്തക്കടവ് കാടുകയറിയ നിലയിൽ
ചന്തക്കടവ് കാട് കയറി നശിക്കുന്നു
മൂവാറ്റുപുഴ: ഒരു കാലത്ത് മൂവാറ്റുപുഴ നഗരത്തിലെ വാണിജ്യ കേന്ദ്രമായിരുന്നചന്തക്കടവ് കാടുകയറി നശിക്കുന്നു. കോതമംഗലം, കാളിയാർ, തൊടുപുഴ പുഴകൾ ഒന്നിക്കുന്ന ത്രിവേണി സംഗമത്തിൽ സ്ഥിതി ചെയ്യുന്ന കടവ്, മൂവാറ്റുപുഴയുടെ ചരിത്രത്തോളം പഴക്കമുള്ളതാണ്.
ആറു പതിറ്റാണ്ടു മുമ്പ് കിഴക്കൻ മലകളിൽനിന്നടക്കം എത്തിയിരുന്ന സുഗന്ധവ്യഞ്ജനങ്ങൾ അന്നത്തെ തുറമുഖ പട്ടണമായ ആലപ്പുഴയിലേക്ക് കൊണ്ടുപോയിരുന്നത് മൂവാറ്റുപുഴ ചന്തക്കടവിൽനിന്നായിരുന്നു. രാവും പകലും ചങ്ങാടങ്ങളും തൊഴിലാളികളും ചുമട്ടുകാരും വ്യാപാരികളും ചായക്കച്ചവടക്കാരുമടക്കമുള്ളവരെകൊണ്ട് നിറഞ്ഞിരുന്ന കേന്ദ്രമായിരുന്നെങ്കിലും ഇന്ന് ഇതെല്ലാം ഓർമകൾ മാത്രം.
ചന്തക്കടവ് ചരിത്രസ്മാരകമായി സംരക്ഷിക്കുമെന്ന് നഗരഭരണാധികാരികളുടെ പ്രഖ്യാപനം കടലാസിലൊതുങ്ങുകയായിരുന്നു. കടവിൽ മണൽപുറമുണ്ടായിരുന്നിടത്ത് മുഴുവൻ നിലവിൽ കാടുകയറുകയും ചളിയും മണ്ണും അടിഞ്ഞുകൂടുകയും ചെയ്തു. മൂന്ന് പുഴകൾ ഒത്തുചേർന്ന് മൂവാറ്റുപുഴയാറായി മാറുന്ന ത്രിവേണി സംഗമത്തിലെ കാവുംകരയിലാണ് ചന്തക്കടവ് സ്ഥിതിചെയ്യുന്നത്. വിദ്യാർഥികളടക്കം നിരവധി പേരാണ് ത്രിവേണി സംഗമവും ചന്തക്കടവും കാണുന്നതിനായി ദിവസും ഇവിടെ വന്നുപോകുന്നത്.
കടവ് കാട് കയറിയതോടെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി. നിരവധി പേർ കുളിക്കാനെത്തിയിരുന്നെങ്കിലും ചളിയും മണ്ണും അടിഞ്ഞുകൂടിയതോടെ ആരും ഇങ്ങോട്ട് വരാതായി. വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ നീന്തൽ പരിശീലനത്തിനായി എത്തുന്ന മൂവാറ്റുപുഴയാറിലെ പ്രധാന കടവ് നാശത്തിന്റെ വക്കിലാണ്. നേരത്തേ വർഷത്തിലൊരിക്കൽ കാടുവെട്ടി ചളിനീക്കം ചെയ്ത് കടവ് നവീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.