ബി.ജെ.പിയെ അടുപ്പിക്കാതെ ട്വന്റി ട്വന്റി; ചിഹ്നം ‘ചക്ക’യല്ല, പൂതൃക്ക പഞ്ചായത്തിൽ ഒറ്റക്ക് മത്സരം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ തുടങ്ങിയ ബി.ജെ.പി -ട്വന്റി ട്വന്റി കൂട്ടുകെട്ട് മധുവിധു മാറും മുമ്പേ വേർപിരിയുന്നു. എറണാകുളം പൂതൃക്ക പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ട്വന്റി ട്വന്റി തീരുമാനം. എൻഡിഎ മുന്നണി ബന്ധം പരാമർശിക്കാതെ ട്വന്റി ട്വന്റി പ്രചാരണ പോസ്റ്ററുകൾ ഇറക്കി.

പ്രചാരണ പ്രവർത്തനങ്ങളിൽ ബിജെപി പ്രവർത്തകരെയും അടുപ്പിക്കുന്നില്ല. ബിജെപി കൂട്ടുകെട്ടിന് പിന്നാലെ ട്വന്റി ട്വന്റിക്ക് ഭരണം നഷ്ടമായ പഞ്ചായത്താണ് പൂതൃക്ക. വർഗീയ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് ട്വന്റി ട്വന്റിയുടെ മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജ ജോമോൻ രാജിവച്ചതിനെത്തുടർന്നാണ് പൂതൃക്ക പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

എൻഡിഎ മുന്നണിയിൽ അംഗമായതിൽ പ്രതിഷേധിച്ച് ട്വന്റി20യുടെ പ്രാഥമികാംഗത്വവും പൂജ രാജിവച്ചിരുന്നു. മതേതര രാഷ്ട്രീയ കാഴ്ചപ്പാടാണു തനിക്കുള്ളതെന്നും ആ നിലപാടിന്റെ അടിസ്ഥാനത്തിൽ വിജയിപ്പിച്ച ജനങ്ങളോടു ചെയ്യുന്ന വഞ്ചനയാണ് എൻഡിഎയിൽ ചേർന്നതെന്നും പൂജ ജോമോൻ പറഞ്ഞു.

ട്വന്റി 20 എൻഡിഎ മുന്നണിയിൽ ചേർന്നത് അനുകൂലിക്കാത്തതിനാൽ പാർട്ടിയിലെ മറ്റ് വാർഡ് അംഗങ്ങൾ തന്നെ ഒറ്റപ്പെടുത്തിയതായും അവർ പറഞ്ഞു. പൂതൃക്ക പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് ട്വന്റി 20യാണ് അധികാരത്തിൽ വന്നത്. പൂജ രാജിവെച്ചുതാടെ കോൺഗ്രസ് ഭരണം പിടിച്ചിരുന്നു. കോൺഗ്രസ് – 7, ട്വന്റി 20 –7, ഇടത് – 2 എന്നിങ്ങനെയായിരുന്നു പൂതൃക്കയിലെ കക്ഷിനില. ഇതിൽ എട്ടാം വാർഡിൽനിന്നായിരുന്നു പൂജ വിജയിച്ചത്.

Tags:    
News Summary - Twenty Twenty to contest alone in Puthrukka, keeps BJP at bay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.