കൊച്ചി: കോവിഡ് ചികിത്സക്ക് ജില്ലയിൽ ഒഴിവുള്ളത് 1522 കിടക്ക. വിവിധ വിഭാഗങ്ങളിലായി തയാറാക്കിയ 3306 കിടക്കയിൽ 1784 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്ക് തയാറാക്കിയ ഡൊമിസിലിയറി കെയർ സെൻററുകളിലായി 586 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ ഇത്തരം 28 കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 1049 കിടക്ക ഒഴിവുണ്ട്.
ജില്ലയിൽ ബി.പിസി.എൽ, ടി.സി.എസ് എന്നീ സ്ഥാപനങ്ങൾ അവരുടെ ജീവനക്കാർക്ക് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 32 പേർ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിെൻറ നേതൃത്വത്തിൽ സജ്ജമാക്കിയ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ 18 പേർ ചികിത്സയിലുണ്ട്. 11 കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ 626 കിടക്ക സജ്ജമാക്കി. ഇവിടങ്ങളിൽ 452 പേർ ചികിത്സയിലാണ്.
ഓക്സിജൻ കിടക്ക അടക്കമുള്ള സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ കാറ്റഗറി ബിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ 174 കിടക്ക വിവിധ സെക്കൻ-ഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലായി ലഭ്യമാണ്. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള 12 സർക്കാർ ആശുപത്രിയിലായി 1045 കിടക്ക സജ്ജമാണ്. ഇവിടങ്ങളിൽ നിലവിൽ 746 പേർ ചികിത്സയിലാണ്. കോവിഡ് തീവ്രതയുള്ളവരെ ചികിത്സിക്കാൻ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 299 കിടക്കയും ലഭ്യമാണ്.
അവശ്യ സർവിസുകളൊഴികെ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു
കൊച്ചി: ഇടതടവില്ലാതെ വാഹനങ്ങൾ പാഞ്ഞിരുന്ന വഴികളും തിരക്കൊഴിയാത്ത വ്യാപാരകേന്ദ്രങ്ങളും വീണ്ടും നിശ്ശബ്ദതയിൽ മുങ്ങി. മാസങ്ങൾക്കിപ്പുറം കൊച്ചിയുടെ പകലും രാത്രിയും നിയന്ത്രണങ്ങളുടെ ഏകാന്തതയിൽ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ ഇടക്കിടെ കടന്നുവരുന്ന വാഹനങ്ങളും അവശ്യസേവനത്തിന് തുറന്നിരിക്കുന്ന സ്ഥാപനങ്ങളും മാത്രമായിരുന്നു നഗരത്തിലെ കാഴ്ച. ഓരോ ജങ്ഷനിലും പൊലീസുകാർ തമ്പടിച്ചിരിക്കുന്നു. വാഹനങ്ങളിലെത്തുന്നവർക്ക് നേരിടേണ്ടത് കർശന പരിശോധന. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ ശക്തമായ നടപടി. ലോക്ഡൗണിെൻറ ആദ്യദിവസം ഇങ്ങനെയാണ് ജില്ല കടന്നുപോയത്.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാമെങ്കിലും പലയിടത്തും അടഞ്ഞുകിടന്നു. അവശ്യ സർവിസുകളൊഴികെയുള്ള സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ലോക്ഡൗണിൽ ജില്ല വീട്ടിലിരിക്കുന്നതായിരുന്നു കാഴ്ച.
രാവിലെതന്നെ സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജുവും റൂറൽ എസ്.പി കെ. കാർത്തിക്കും അടങ്ങുന്ന ഉദ്യോഗസ്ഥർ നേരിട്ട് പരിശോധനക്ക് ഇറങ്ങി. അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങിയത്. കോവിഡ് തീവ്രവ്യാപനം നടക്കുന്ന ജില്ലയെന്ന മുന്നറിയിപ്പുള്ളതിനാൽ കർശന നടപടിയാണ് സ്വീകരിക്കുന്നത്. നിരവധി ആളുകൾക്കെതിരെ കേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
അതിർത്തികൾ അടച്ച് പരിശോധന
കോതമംഗലം, അങ്കമാലി, പറവൂർ, നീർപ്പാറ, മരട് തുടങ്ങിയ കേന്ദ്രങ്ങളിൽ ജില്ല അതിർത്തികൾ പൂർണമായി അടച്ചുകൊണ്ടായിരുന്നു പരിശോധന. എല്ലാ പ്രധാന ജങ്ഷനിലും പൊലീസുകാർ ബാരിക്കേഡുവെച്ച് വാഹനങ്ങൾ തടഞ്ഞു. അനാവശ്യയാത്രയാണെന്ന് ബോധ്യപ്പെട്ടവർക്കെതിരെ കേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കേസിൽപെട്ടവർക്ക് ജോലി ആവശ്യങ്ങൾക്കും പാസ്പോർട്ടുപോലുള്ള രേഖകൾക്കും വേണ്ട പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ തടസ്സമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കുകയാണ്. ലോക്ഡൗൺ കഴിയുന്നതുവരെ അത് വിട്ടുനൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യപ്രവർത്തകർ, അവശ്യസേവന വിഭാഗങ്ങളെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് കടത്തിവിട്ടു. ആരോഗ്യപ്രവർത്തകരടങ്ങുന്ന അവശ്യ സർവിസുകാർക്ക് വേണ്ടി ബാരിക്കേഡുകൾക്ക് സമീപം പ്രത്യേക വഴിയൊരുക്കിയിരുന്നു. സത്യവാങ്മൂലം ഉപയോഗിച്ച് പുറത്തിറങ്ങാമെന്നതിനാൽ പലരും വാഹനങ്ങളുമായി എത്തിയത് സാധാരണ ലോക്ഡൗണിൽനിന്നും തിരക്ക് വർധിപ്പിച്ചു. എന്നാൽ, പൊലീസ് ഓൺലൈൻ പാസ് വരുന്നതോടെ ഈ തിരക്കും ഇല്ലാതാകുമെന്ന് അധികൃതർ പറഞ്ഞു.
പൊതുഗതാഗതം സ്തംഭിച്ചു
കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ സർവിസ് നടത്തിയില്ല. മെട്രോ ട്രെയിനുകളും ഓടിയില്ല. കെ.എസ്.ആർ.ടി.സി, സ്വകാര്യബസ് സ്റ്റാൻഡുകൾ ആളൊഴിഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ആരോഗ്യപ്രവർത്തകർക്ക് നടത്തിയ പ്രത്യേക സർവിസുകൾ മാത്രമാണുണ്ടായിരുന്നത്. മുൻകൂട്ടി അറിയിപ്പുണ്ടായിരുന്നതിനാൽ ആളുകൾ വഴിയിൽ കുടുങ്ങുന്ന സാഹചര്യമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.