കിഴക്കമ്പലം: കിഴക്കമ്പലം-പട്ടിമറ്റം റോഡിൽ മോളേക്കുരിശിന് സമീപമുള്ള പ്രധാന വളവിലെ റോഡരികിലെ ആഴമേറിയ കട്ടിങ് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡ് പുനർനിർമാണം നടത്തിയപ്പോൾ അരികുകളിൽ ആവശ്യത്തിന് മണ്ണോ കോൺക്രീറ്റോ ഉപയോഗിച്ച് തിട്ട സംരക്ഷിക്കാത്തതാണ് വിനയായത്.
വളവു തിരിഞ്ഞുവരുന്ന വാഹനങ്ങൾ, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളും ചെറിയ കാറുകളും എതിരെ വരുന്ന വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനായി അരികിലേക്ക് ഒതുക്കുമ്പോൾ ഈ കട്ടിങ്ങിലേക്ക് വീഴാൻ സാധ്യത ഏറെയാണ്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് മൂലം ഈ അപകടാവസ്ഥ തിരിച്ചറിയാൻ കഴിയാത്തത് യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു.
മുമ്പ് ഈ ഭാഗത്ത് റോഡിലെ വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി കലുങ്ക് ഉണ്ടായിരുന്നു എന്നാൽ, പുതിയ റോഡ് നിർമാണ സമയത്ത് ഈ കലുങ്ക് പൂർണമായും അടച്ചതായി നാട്ടുകാർ ആരോപിക്കുന്നു. ഇതോടെ നേരിയ മഴ പെയ്‌താൽ പോലും റോഡരികിൽ വെള്ളം കെട്ടിക്കിടക്കുകയും കട്ടിങ്ങിന്റെ ആഴം വർധിച്ച് മണ്ണ് ഇടിഞ്ഞുതാഴുകയും ചെയ്യുന്ന അവസ്ഥയാണ്. ഒട്ടേറെ വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന ഈ പ്രധാന പാതയിലെ അപകടക്കെണിക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.