നിർമാണം സ്തംഭനാവസ്ഥയിലായ ചൊവ്വര-നെടുവന്നൂർ പാലത്തിന്റെ അപ്രോച്ച് റോഡ്
നെടുവന്നൂർ: ചെങ്ങമനാട്-ശ്രീമൂലനഗരം പഞ്ചായത്ത് പ്രദേശങ്ങളെ ബന്ധപ്പെടുത്തി ഏകദേശം ഒരു വർഷം മുമ്പാരംഭിച്ച ചൊവ്വര-നെടുവന്നൂർ പാലം നിർമ്മാണം ഇപ്പോൾ സ്തംഭനാവസ്ഥയിലാണെന്നാക്ഷേപം. നെടുമ്പാശ്ശേരി വിമാനത്താവള കമ്പനിയാണ് (സിയാൽ ) പാലം നിർമ്മിക്കുന്നത്. താൽക്കാലിക പാലം നിർമ്മാണം പോലും ആരംഭിച്ചിട്ടില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. നാളിതുവരെ ജല അതോറിറ്റിയുടെ പൈപ്പുകൾ മാറ്റാത്തതും, വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവുമാണ് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായ പുതിയ പാലത്തിന്റെ പ്രധാന നിർമ്മാണം ആരംഭിക്കാൻ കാലതാമസം നേരിടുന്നതെന്നാണറിയുന്നത്.
അത് പ്രദേശവാസികളിൽ കടുത്ത ആശങ്കക്കും, പ്രതിഷേധത്തിനും ഇടയാക്കിയിരിക്കുകയാണ്.വിമാനത്താവളത്തിലേക്കും സമീപപ്രദേശങ്ങളിലേക്കും ദിനേനെ ആയിരകണക്കിനാളുകളാണ് യാത്ര ചെയ്യുന്നത്. അതിനാൽ ചൊവ്വര-നെടുവന്നൂർ പാലവും അനുബന്ധ റോഡ് വികസനവും എത്രയും വേഗം പൂർത്തിയാക്കണമെന്ന് ചൊവ്വര-നെടുവന്നൂർ ജനകീയ കൂട്ടായ്മ സർക്കാരിനോടും ബന്ധപ്പെട്ട വകുപ്പുകളോടും അഭ്യർഥിച്ചു.
പാലത്തിലേക്കുള്ള അപ്രോച്ച് റോഡിലെ അപകടകരമായ വളവ് നിവർത്തുന്നതിന് പ്രദേശവാസി സൗജന്യമായി സ്ഥലം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ സ്ഥലം ഇതുവരെ ഏറ്റെടുക്കുകയോ അവിടെയുള്ള മരങ്ങൾ മുറിച്ചുമാറ്റുകയോ ചെയ്തിട്ടില്ലത്രെ. ഒൻപത് മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കാൻ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ അപ്രോച്ച് റോഡ് ഇപ്പോഴും പല ഭാഗങ്ങളിലും ഇടുങ്ങിയ അവസ്ഥയിലാണ്. അതിനാൽ സൗജന്യമായി ലഭിക്കുന്ന ഭൂമി ഉടൻ ഏറ്റെടുക്കണമെന്നും, ശേഷിക്കുന്ന സ്വകാര്യഭൂമി കൂടി ഏറ്റെടുത്ത് അപ്രോച്ച് റോഡ് പാലത്തിന്റെ വീതിക്ക് അനുയോജ്യമായി വികസിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
അപ്രോച്ച് റോഡ് വികസനത്തിന് സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർതലത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുത്തശേഷം റോഡ് വികസനത്തിന് ആവശ്യമായാൽ നിയമപ്രകാരം മാറ്റിവക്കുന്ന സി.എസ്.ആർ ഫണ്ട് ലഭ്യമാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിക്ക് സിയാലിനെ സമീപിക്കാമെന്ന് സിയാൽ അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതായും കൂട്ടായ്മ വ്യക്തമാക്കി. യു.ഡി.എഫ് സർക്കാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ട് ഭൂമി ഏറ്റെടുക്കൽ, ജല അതോറിറ്റിയുടെ പൈപ്പ് മാറ്റൽ, അപ്രോച്ച് റോഡ് വികസനം എന്നിവക്ക് ആവശ്യമായ ഭരണാനുമതികൾ ലഭ്യമാക്കി പാലത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.