കൊച്ചി: കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് ഹൈകോടതിക്ക് മുന്നില്‍ ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ച ശ്രമിച്ച സംഭവത്തിലെ പരാതിക്കാരി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. അങ്കമാലി കുറുമശ്ശേരി സ്വദേശിനിയായ യുവതി ചൊവ്വാഴ്ച രാത്രിയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയത്. അഗ്നിരക്ഷാസേന എത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. പിന്നീട് ഡിസ്ചാർജ് ചെയ്തു.
തങ്ങളെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് ആംബുലന്‍സ് ഡ്രൈവർ ആലുവ സ്വദേശി ബിനു (35), ഭാര്യ ബിന്‍സി (32) എന്നിവരാണ് ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ സ്വന്തം ആംബുലന്‍സ് ഹൈകോടതിക്ക് മുന്നില്‍ നിർത്തിയിട്ട് അതിനുള്ളിലിരുന്നായിരുന്നു ആത്മഹത്യാശ്രമം. വിവരമറിഞ്ഞെത്തിയ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
കുറുമശ്ശേരി സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ പ്രതികളാണ് ബിനുവും ബിന്‍സിയും. ഇത് വ്യാജ കേസാണെന്നാണ് ഇവരുടെ വാദം.
പൊലീസും പരാതിക്കാരിയുടെ ബന്ധുവായ ജഡ്ജിയും ഇതിന് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ചാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്. ബിനു ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് സുഹൃത്തിനെ വിളിച്ചറിയിക്കുകയും ഫേസ്ബുക്കില്‍ വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.