പ്രതീകാത്മക ചിത്രം
കൊച്ചി: നിയമങ്ങൾ ഏറെയുണ്ടെങ്കിലും ജില്ലയിൽ ബാലവേലക്ക് അറുതിയാകുന്നില്ല. കഴിഞ്ഞ ദിവസം ബാലവേലക്കായി എത്തിച്ച ഒമ്പത് ആൺകുട്ടികളെ സൗത്ത് സ്റ്റേഷനിൽ റെയിൽവേ സുരക്ഷാസേനയും ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബാലവേല സ്പോട്ടുകളുള്ള ഇടമാണ് എറണാകുളം ജില്ല. കഴിഞ്ഞ വർഷം നടന്ന സർവേയിൽ കണ്ടെത്തിയതാണ് ഇത്.
ഇപ്പോഴും അതേ സ്ഥിതി തുടരുന്നുവെന്നാണ് വ്യക്തമാകുന്നത്. കളിചിരിയുമായി നടക്കേണ്ട ബാല്യങ്ങൾ കഠിനാധ്വാനം ചെയ്ത് കണ്ണീരണിയുന്ന ദുരന്തം ആവർത്തിക്കപ്പെടുന്നു. ബീഹാറിൽ നിന്ന് ശനിയാഴ്ച രാത്രി ഏഴിന് പറ്റ്ന–എറണാകുളം എക്സ്പ്രസിലാണ് കുട്ടികളെ സൗത്ത് സ്റ്റേഷനിൽ എത്തിച്ചത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലി വാഗ്ദാനം ചെയ്താണ് കുട്ടികളെ കൊണ്ടുവന്നത്.
കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന ബിഹാർ ഗോപാൽ ഗഞ്ച് സ്വദേശികളായ സുനിൽ മണ്ഡൽ (22), ഡബ്ല്യു നാഥ് (25) എന്നിവരെ അറസ്റ്റ് ചെയ്‌തു. സ്റ്റേഷനിൽ റെയിൽവേ സുരക്ഷാസേനയും ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. ബിഹാറിലെ ഗോപാൽഗഞ്ച്, കോപ്പ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള കുട്ടികൾക്ക് ജോലി വാഗ്ദാനം ചെയ്ത് ഇവിടേക്ക് എത്തിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
നാട്ടിലെ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കാരണമാണ് ഈ യാത്രയെന്നും കുടുംബാംഗങ്ങളുടെ അറിവോടും സമ്മതത്തോടും കൂടിയാണ് വന്നതെന്നും കുട്ടികൾ വെളിപ്പെടുത്തി. അഞ്ച് 14 വയസുകാരും രണ്ട് 16 കാരും 15, 17 വയസ്സു വീതമുള്ള ഓരോ കുട്ടികളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ അഞ്ചുപേരെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി കറുകുറ്റി ഗലീല ചിൽഡ്രൻസ് ഹോമിലും നാലുപേരെ പള്ളുരുത്തിയിലുള്ള ബോസ്കോ നിലയത്തിലും പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്‌ത രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്‌തു. പെരുമ്പാവൂർ ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കെത്തിയ ഇവരോട് പെരുമ്പാവൂർ സ്വദേശി തോമസ് ആണ് കുട്ടികളെ എത്തിക്കാൻ നിർദേശം നൽകിയതെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്.
കേരളീയർ ഉൾപ്പെടുന്ന ബാലവേല കേസുകൾ വളരെ അപൂർവമാണ്. എന്നാൽ, പൂർണമായും ഇല്ലാതായിട്ടുമില്ല. ജില്ലയിൽ ബാലവേല കൂടുതലുള്ള 30 കേന്ദ്രങ്ങളാണ് കഴിഞ്ഞ വർഷം കണ്ടെത്തിയത്. ഇവിടങ്ങളിൽ പണിയെടുക്കുന്നത് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളാണ്. കടകൾ, പ്ലൈവുഡ് ഫാക്ടറികൾ, ഹോട്ടലുകൾ, വർക്ഷോപ്പുകൾ എന്നിവിടങ്ങളിലാണ് കുട്ടികളെ പണിയെടുപ്പിക്കുന്നത്.
ബാലവേല വിരുദ്ധ ദിനമായ ജൂൺ 12 നോട് അനുബന്ധിച്ച് വനിത ശിശു സംരക്ഷണ വകുപ്പ് പരിശോധനകൾ നടത്താറുണ്ട്. ഈ സമയം കുട്ടികളെ ഒഴിവാക്കുകയും പിന്നീട് നിയോഗിക്കുകയുമാണ് തൊഴിലുടമകൾ ചെയ്യുന്നത്. പരിശോധനകൾ നിരന്തരം നടത്തുന്നതിന് ശിശു സംരക്ഷണ വകുപ്പ് തയാറാകാത്തതാണ് ജില്ല ബാലവേല ചെയ്യിക്കുന്നരുടെ വിഹാര കേന്ദ്രമാകുന്നതിന് പിന്നിലെന്ന് ആക്ഷേപമുയരുന്നുണ്ട്.
പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിൽ എത്തിക്കുന്ന കുട്ടികള്‍ ജോലി ചെയ്യുന്നത് 10 മുതൽ 12 മണിക്കൂർ വരെയാണ്. ഇതിന് ഇവർക്കു ലഭിക്കുന്ന പ്രതിഫലം മണിക്കൂറിന് 50 രൂപ മാത്രമാണ്. അമിതലാഭം മുന്നിൽക്കണ്ടാണ് ഫാക്ടറി ഉടമകൾ കുട്ടികളെകൊണ്ട് ജോലി ചെയ്യിക്കുന്നത്. പെരുമ്പാവൂരിലെ ഫാക്ടറികളിലേക്ക് ഉത്തരേന്ത്യയിൽനിന്ന് കുട്ടികളെ കൊണ്ടുവരുന്ന സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, അസം എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായി കുട്ടികളെ എത്തിക്കുന്നത്.
2022ൽ ഇങ്ങനെ കൊണ്ടുവന്ന് ജോലി ചെയ്യിച്ചിരുന്ന എട്ടു കുട്ടികളെ സംസ്ഥാന തൊഴിൽ വകുപ്പ് പെരുമ്പാവൂരിലെ രായമംഗലം, പുല്ലുവഴി, കീഴില്ലം തുടങ്ങിയ സ്ഥലങ്ങളിലെ കമ്പനികളിൽനിന്ന് കണ്ടെത്തിയിരുന്നു. 2023ൽ വാഴക്കുളത്തുള്ള ഒരു പ്ലൈവുഡ് കമ്പനിയിൽനിന്ന് 10 കുട്ടികളെ മോചിപ്പിച്ചിരുന്നു. 10 മുതൽ 17 വയസ്സു വരെ പ്രായമുള്ള അസം സ്വദേശികളായിരുന്നു കുട്ടികൾ. പ്രായപൂർത്തിയാകാത്തവരെ ജോലിക്കെടുക്കരുതെന്ന് പ്ലൈവുഡ് കമ്പനി നടത്തിപ്പുകാരുടെ അസോസിയേഷനുകൾ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇതു ലംഘിച്ച് കുട്ടികളെ പണിയെടുപ്പിക്കുന്നവർ നിരവധിയുണ്ടെന്നാണ് പുതിയ സംഭവം സൂചിപ്പിക്കുന്നത്.
ബാലവേലയെ കുറിച്ച് വിവരം നല്കുന്ന വ്യക്തിക്ക് 2,500 രൂപ ഇന്‍സെന്റീവ് നല്കുന്ന പദ്ധതി വനിത ശിശുവികസന വകുപ്പിനുണ്ട്. അര്‍ഹരായവര്‍ക്ക് രഹസ്യ സ്വഭാവത്തോടെ പാരിതോഷിക തുക നല്‍കുമെന്നാണ് പറയുന്നത്. 0484-2609177 എന്ന നമ്പറിൽ ജില്ല ശിശു സംരക്ഷണ ഓഫിസറെയാണ് വിവരം അറിയിക്കേണ്ടത്. അതിൽ വിളിച്ചാൽ നമ്പർ നിലവിലില്ലെന്നാണ് പറയുക. ബാലവേല അറിയിക്കാൻ സംസ്ഥാന തലത്തിൽ ടോൾ ഫ്രീ നമ്പർ -1098 (ചൈൽഡ്ലൈൻ), വാട്സാപ്പ് നമ്പർ - 8281899479 (വനിതാ ശിശുവികസന വകുപ്പ്) എന്നിവയുമുണ്ട്. അവ പ്രവർത്തന സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.