രഹന
പള്ളുരുത്തി: ഖത്തറിൽ ജോലിക്കിടെ മരിച്ച ഭർത്താവിന്‍റെ ആനുകൂല്യങ്ങൾക്കായി 11 വർഷമായി വീട്ടമ്മയുടെ കാത്തിരിപ്പ് തുടരുന്നു. എട്ടു മാസമായി വാടക മുടങ്ങിയതോടെ താമസിക്കുന്ന വീട്ടിൽനിന്ന് ഏത് നിമിഷവും ഇറക്കിവിടാവുന്ന അവസ്ഥയിലാണ് പള്ളുരുത്തി വി.എസ്. ഗോവിന്ദൻ റോഡിൽ താമസിക്കുന്ന രഹ്നയും നാല് മക്കളുമടങ്ങുന്ന കുടുംബം. ബിൽ അടക്കാത്തതിനാൽ അഞ്ച് ദിവസമായി വീട്ടിൽ വൈദ്യുതിയുമില്ല.
ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ കണ്ണീരുമായി കഴിഞ്ഞുകൂടുന്ന രഹ്ന, സർക്കാറിന്‍റെ സഹായമെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ്. സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബത്തിന്റെ ദുരിതം തുടങ്ങുന്നത് 11 വർഷം മുമ്പ് രഹ്നയുടെ ഭർത്താവ് ത്വാഹ അബ്ദുൽ അസീസിന്റെ അപകട മരണത്തോടെയാണ്. ദോഹയിലെ ഫോർമോസ്റ്റ് കമ്പനിയിൽ ട്രെയ്ലർ ഡ്രൈവറായിരുന്ന ത്വാഹ ജോലിക്കിടെ എക്സ്കവേറ്റർ കടലിലേക്ക് മറിഞ്ഞാണ് മരിച്ചത്.
സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും എന്തെങ്കിലും നഷ്ടപരിഹാരമോ ആനുകൂല്യങ്ങളോ രഹ്നക്കും കുടുംബത്തിനും ലഭിച്ചിട്ടില്ല. തങ്ങളറിയാതെ ബന്ധുക്കളിൽ ചിലർ ആനുകൂല്യം തട്ടിയെടുത്തതായും രഹ്ന പറയുന്നു. ഇതിനിടെ, ഭർതൃവീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി രഹ്ന പുനർവിവാഹിതയായെങ്കിലും കുടുംബത്തിന് കിട്ടേണ്ട നഷ്ടപരിഹാര തുകയിൽ കണ്ണുവെച്ച അയാൾ രണ്ട് പെൺമക്കൾ ജനിച്ച ശേഷം ഉപേക്ഷിച്ച് പോകുകയായിരുന്നു.
11 വർഷത്തിനിടെ ഭർത്താവിന്‍റെ ആനുകൂല്യങ്ങൾക്കായി രഹ്ന മുട്ടാത്ത വാതിലുകളില്ല. ഇതിനിടെ, രണ്ടര ലക്ഷം രൂപയുടെ മരണാനന്തര ആനുകൂല്യം സംബന്ധിച്ച് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ക്ലോസ് ചെയ്തുപോയി എന്ന മറുപടിയാണ് ലഭിച്ചത്.
രണ്ടു മക്കൾ ഉയർന്ന മാർക്കോടെ പ്ലസ് ടു വിജയിച്ചെങ്കിലും തുടർ പഠനത്തിന് വഴികാണാതെ വിഷമിക്കുകയാണ് ഇവർ. ബന്ധുക്കളും മറ്റും ആനുകൂല്യം കൈക്കലാക്കിയതു സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവരെ പരാതി അറിയിച്ചെങ്കിലും ഫലമുണ്ടായില്ലത്രെ. മുഖ്യമന്തി വി.ഡി. സതീശനെ കണ്ടും കാര്യങ്ങൾ ബോധിപ്പിച്ചു. തങ്ങളെ ദുരിതത്തിൽനിന്ന് കരകയറ്റാൻ സർക്കാറിന്‍റെയും സുമനസ്സുകളുടെയും സഹായമുണ്ടാകും എന്ന പ്രതീക്ഷയിലാണ് രഹ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.