അബൂസാലിഹ് മൗലവി: ആത്മീയ-കലാസാഹിത്യ രംഗത്ത് മികവ് തെളിയിച്ച പണ്ഡിതൻ
കിഴക്കമ്പലം: ഒരു നാടിന്റെ ആത്മീയ-ഭൗതിക വൈജ്ഞാനിക വളർച്ചക്കൊപ്പം കലാസാഹിത്യരംഗത്തും നിറഞ്ഞുനിന്ന ഗുരുനാഥൻ കൂടിയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ചേലക്കുളം പള്ളിത്താഴത്ത് നസീമ മൻസിലിൽ വി.എം. അബൂസാലിഹ് മൗലവി. കുട്ടികളെ നബിദിനത്തിനും മറ്റ് ആഘോഷ വേളകൾക്കും കലാസാഹിത്യമേഖലയിൽ പരിശീലനം നൽകാനും മൗലവി സമയം കണ്ടെത്തുകയായിരുന്നു.
വർക്കല സ്വദേശിയായ മൗലവി ചെറുപ്രായത്തിലാണ് ചേലക്കുളത്ത് ജോലിയാവശ്യാർഥം എത്തിയത്. ഇടപ്പള്ളി ഉസ്താദിന്റെ കീഴിൽ പഠിക്കാനെത്തിയ മൗലവി ഏറക്കാലം ചേലക്കുളം ജമാഅത്തിൽ ഇമാമായും മുദരിസായും മദ്റസ അധ്യാപകനായും പരിസരപ്രദേശങ്ങളിൽ വിവിധ മഹല്ലുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബ്രോഡ്വേ മസ്ജിദ് ഇമാമായിരുന്ന പരേതനായ റഫീഖ് മൗലവിയുടെ സഹോദരീ ഭർത്താവാണ്. ഏറെക്കാലം ചേലക്കുളം ജമാഅത്തിൽ ഇമാമായും മുദരിസായും മദ്റസ അധ്യാപകനായും പരിസരപ്രദേശങ്ങളിൽ വിവിധ മഹല്ലുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശുദ്ധമായ മലയാളം കൈകാര്യം ചെയ്തിരുന്ന മൗലവി ഖുർആൻ തജ്വീദ് പഠനശാഖയിൽ മികച്ച കഴിവ് തെളിയിച്ചയാളാണ്. ദൈർഘ്യമുളള ഖുർആൻ അധ്യായങ്ങൾ ഈണത്തോടെ പാരായണം ചെയ്തുള്ള നമസ്കാരങ്ങൾക്ക് പങ്കെടുക്കാൻ ഒട്ടേറെ പേരാണ് പള്ളിയിൽ എത്തിയിരുന്നത്.
പള്ളിയിലെ മുൻ ഖതീബ് പാണവേലി കൊച്ചുമുഹമ്മദ് മുസ്ലിയാരുടെ ഇളയ മകളെ വിവാഹം കഴിച്ച് ഈ നാട്ടുകാരനായി മാറുകയായിരുന്നു. മക്കളെയും ഉന്നത വിദ്യാഭ്യാസം നൽകി സർക്കാർ ഉദ്യോഗത്തിൽവരെ എത്തിച്ചു. ഒട്ടേറെ ശിഷ്യഗണങ്ങളുള്ള മൗലവിയുടെ ജനാസ നമസ്കാരത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ഖതീബുമാർ, മുഅല്ലിമുകൾ, മദ്റസ അധ്യാപകരടക്കം ഒട്ടേറെപ്പേരാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.