റാങ്ക് പട്ടികയിൽനിന്ന് പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം റാങ്കുകാരൻ ഹൈകോടതിയിൽ

കൊച്ചി: കണ്ണൂർ സർവകലാശാല മലയാളം അസോ. പ്രഫസർ നിയമന റാങ്ക് പട്ടികയിൽനിന്ന് ഒന്നാം പേരുകാരി പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം റാങ്കുകാരൻ ഹൈകോടതിയിൽ. റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നതടക്കം ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി എസ്.ബി കോളജിലെ മലയാളം അധ്യാപകൻ ജോസഫ് സ്കറിയയാണ് കണ്ണൂർ സർവകലാശാല വി.സി, പ്രിയ വർഗീസ് തുടങ്ങിയവരെ എതിർകക്ഷികളാക്കി ഹരജി നൽകിയത്. അസോ. പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻപോലുമുള്ള യോഗ്യത പ്രിയ വർഗീസിനില്ലെന്ന് ഹരജിയിൽ പറയുന്നു. പ്രിയക്ക് മിനിമം യോഗ്യതയായ എട്ടുവർഷത്തെ അധ്യാപന പരിചയമില്ല. 2018ലെ യു.ജി.സി വ്യവസ്ഥകളനുസരിച്ച് റിസർച് സ്കോർ, അംഗീകൃത പ്രസിദ്ധീകരണങ്ങൾ എന്നിവ പരിശോധിച്ചിട്ടില്ല. ഇതൊന്നും പരിഗണിക്കാതെയാണ് വി.സി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി തന്നേക്കാൾ മാർക്ക് പ്രിയക്ക് നൽകിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷിന്‍റെ ഭാര്യയാണ് പ്രിയ വർഗീസ്. യോഗ്യതയില്ലാതെ ഒന്നാം റാങ്ക് ലഭിച്ച സംഭവം വിവാദമായതോടെ ഗവർണർ ഇടപെട്ട് നിയമന നടപടികൾ മരവിപ്പിച്ചിരിക്കുകയാണെന്നും ഹരജിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.