കൊച്ചി: കൊടുംചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ പാമ്പുകൾ മാളങ്ങളിൽനിന്ന് ഇറങ്ങി സ്വൈരവിഹാരം തുടങ്ങുകയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാമ്പു കടി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ അതിജാഗ്രതക്ക് നിർദേശം. മുറ്റത്തോ വീട്ടകങ്ങളിലോ ഏതു സമയത്തും പാമ്പുകൾ എത്താൻ സാധ്യതയുള്ളതിനാൽ കരുതിയിരിക്കണമെന്നും കടിയേറ്റാല്‍ കൃത്യമായ പ്രഥമ ശുശ്രൂഷ നൽകി ആന്റി വെനം ഉള്ള ആശുപത്രികളിൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത ചൂടിൽ തണുപ്പു തേടിയാണ് പാമ്പുകൾ വീടുകളിലും ജനവാസ മേഖലകളിലും എത്തുന്നത്.
മുൻകരുതൽ
- വീടിനോടു ചേർന്ന പുൽക്കാടുകൾ, കരിയിലക്കൂട്ടങ്ങൾ, വിറക് കൂട്ടിയിട്ട ഇടങ്ങൾ എന്നിവ കൃത്യമായി വൃത്തിയാക്കുകയും വാതിലുകൾക്കും ജനാലകൾക്കും താഴെയുള്ള വിടവുകൾ അടക്കുകയും വേണം.
- തുറന്നിടുന്ന ജനാലകളിൽ നെറ്റുകൾ ഉപയോഗിച്ചാൽ പാമ്പുകൾ ഉള്ളിൽ കടക്കുന്നത് തടയാം. കിണറ്റിൽനിന്ന് വെള്ളം കോരും മുമ്പ് കയറിലോ കപ്പിയിലോ പാമ്പോ മറ്റ് ഇഴജന്തുക്കളോ ഇല്ലെന്ന് ഉറപ്പാക്കുക.
- ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി ഇടുന്നത് എലികളെ ആകർഷിക്കുകയും എലികളെ തേടി പാമ്പുകൾ വീടിനുള്ളിൽ എത്തുകയും ചെയ്യും.
- രാത്രി പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കൈയിൽ ടോർച്ച് കരുതുക.
- വീടിന് പുറത്ത് അഴിച്ചുവെച്ച ഹെൽമറ്റ്, ഷൂസ്, ചെരുപ്പുകൾ എന്നിവ ധരിക്കുന്നതിന് മുമ്പ് നന്നായി കുടയുക.
- വാഹനങ്ങളിൽ ഇഴജന്തുക്കൾ കയറിയിട്ടില്ല എന്ന് ഉറപ്പാക്കുക.
- തറയിൽ പായ വിരിച്ച് ഉറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. കട്ടിലിലോ കൊതുകുവലക്കുള്ളിലോ ഉറങ്ങുന്നതാണ് സുരക്ഷിതം.
- ചടങ്ങുകൾ നനവും തണുപ്പും ഉള്ളതിനാൽ പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്.
പാമ്പുകടിയേറ്റാൽ
- കടിയേറ്റ സ്ഥലത്തുനിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറുക
- ജീവനോടെയോ അല്ലാതെയോ പാമ്പിനെ പിടിക്കാൻ ശ്രമിക്കരുത്
- കടിയേറ്റയാൾക്ക് ആത്മവിശ്വാസം നൽകുക
- കടിയേറ്റ ഭാഗത്ത് ഒന്നും ചെയ്യരുത്. ലേപനമോ മരുന്നോ പുരട്ടരുത്
- കടിയേറ്റ ഭാഗത്തിന് മുകളിൽ രക്തയോട്ടം കുറക്കാൻ മുറുക്കി കെട്ടേണ്ടതില്ല
- കടിയേറ്റയാളെ തല ചരിച്ച്, കൈകൊണ്ട് മുഖം താങ്ങി നിർത്തുന്ന രീതിയിൽ ഇടത്തോട്ട് ചരിച്ച് വലതുകാൽ മടക്കി കിടത്തുക
- കൈകാലുകളിൽനിന്ന് ഷൂസ്, ബെൽറ്റ്, മോതിരം, വാച്ച്, ആഭരണങ്ങൾ, മുറുകിക്കിടക്കുന്ന വസ്ത്രം എന്നിവ അഴിച്ചുമാറ്റുക
പ്രഥമ ശുശ്രൂഷ
- ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുന്നത് പരമാവധി തടയുന്ന രീതിയിലാകണം പ്രഥമ ശുശ്രൂഷ.
- പാമ്പ് കടിയേറ്റെന്ന് മനസ്സിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാകുകയോ കടിയേറ്റ വ്യക്തിയെ ഭയപ്പെടുത്തുകയോ ചെയ്യരുത്. പേടിച്ചാൽ രക്തയോട്ടം കൂടി വിഷം ശരീരത്തിൽ പെട്ടെന്ന് വ്യാപിക്കും.
- ബോധം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ തറയില്‍ ചരിച്ചുകിടത്തുക. കടിയേറ്റയാളെ നിരപ്പായ പ്രതലത്തിൽ കിടത്തുക. മുറിവിൽ അമർത്തുകയോ മുറിവുണ്ടാക്കി രക്തം കളയാൻ ശ്രമിക്കുകയോ ചെയ്യരുത്.
- മുറിവിന് മുകളിലായി കയറോ തുണിയോ മുറുക്കി കെട്ടുന്നത് രക്തയോട്ടം തടസ്സപ്പെടുത്തി കോശങ്ങൾ നശിക്കാൻ കാരണമാകും.
- കടിയേറ്റ ആളെ എത്രയും വേഗം ആന്റി സ്നേക്ക് വെനം ലഭ്യമായ അടുത്തുള്ള ശുപത്രിയിൽ എത്തിക്കണം. ശാസ്ത്രീയ ചികിത്സാരീതികൾ മാത്രം പിന്തുടരുക.
- കനിവ് 108ൽ വിളിച്ചാൽ ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കും. ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാം.
- കടിയേറ്റയാളെ ഓടാനോ നടക്കാനോ അനുവദിക്കരുത്. എടുത്തോ സ്ട്രച്ചറില്‍ കിടത്തിയോ ആശുപത്രിയില്‍ എത്തിക്കണം.
ആന്റിവെനം 15 സർക്കാർ ആശുപത്രികളിൽ
പാമ്പ് കടിയേൽക്കുന്നവർക്ക് ജില്ലയിലെ 15 സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്. ആശുപത്രികളുടെ പട്ടിക ചുവടെ:
1. ജില്ല ആശുപത്രി, ആലുവ
2. ജനറൽ ആശുപത്രി, എറണാകുളം
3. ജനറൽ ആശുപത്രി, മൂവാറ്റുപുഴ
4. ഗവ. മെഡിക്കൽ കോളജ്, കളമശ്ശേരി
5. താലൂക്ക് ആശുപത്രി, തൃപ്പൂണിത്തുറ
6. താലൂക്ക് ആശുപത്രി, അങ്കമാലി
7. താലൂക്ക് ആശുപത്രി, ഞാറക്കൽ
8. താലൂക്ക് ആശുപത്രി, പള്ളുരുത്തി
9. താലൂക്ക് ആശുപത്രി, പിറവം
10. താലൂക്ക് ആസ്ഥാന ആശുപത്രി, കരുവേലിപ്പടി
11. താലൂക്ക് ആസ്ഥാന ആശുപത്രി, ഫോർട്ടുകൊച്ചി
12. താലൂക്ക് ആസ്ഥാന ആശുപത്രി, കോതമംഗലം
13. താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ
14. താലൂക്ക് ആസ്ഥാന ആശുപത്രി, പെരുമ്പാവൂർ
15. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മട്ടാഞ്ചേരി
രക്ഷക്ക് ‘സർപ’ ആപ്
വീടുകളിലോ പരിസരത്തോ അപകടകരമായ സാഹചര്യങ്ങളിൽ പാമ്പുകളെ കണ്ടാൽ ഉടൻ വനം വകുപ്പിന്റെ പരിശീലനവും ലൈസൻസും ഉള്ള ‘സർപ’ വളന്റിയർമാരെ വിളിക്കാം. ‘സർപ’ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തും ഈ സേവനം പ്രയോജനപ്പെടുത്താം. ജില്ലയിലെ ‘സർപ’ രക്ഷാപ്രവർത്തകരുടെ പേരും ഫോൺ നമ്പറും മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്. പാമ്പുകളെ റെസ്ക്യൂ ചെയ്യുന്ന ഈ സേവനം തികച്ചും സൗജന്യമാണ് (സന്നദ്ധ സേവനം എന്ന നിലയിലാണ് ‘സർപ’ രക്ഷാപ്രവർത്തകർ ഇത് നിർവഹിക്കുന്നത്, ഇന്ധനച്ചെലവിനും മറ്റും നൽകുന്ന ചെറിയ തുകകൾ സ്വീകരിക്കും. എന്നാൽ, നിശ്ചിത ഫീസോ സർവിസ് ചാർജോ ഇല്ല).
•എറണാകുളം ജില്ല ഫോറസ്റ്റ് എമർജൻസി ഓപറേഷൻ സെന്റർ-9188407530 / 9188407524
•‘സർപ’ ജില്ല കോഓഡിനേറ്റർ (റേഞ്ച് ഓഫിസർ)- 85476 03736
•‘സർപ’ ജില്ല ഫെസിലിറ്റേറ്റർ: ശ്രീനിവാസ് കമ്മത്ത്-9037327108, എസ്.എഫ്.ഒ, കെ.ജി. രഞ്ജിത്ത്-85476 03781
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.