കനാൽ ശുചീകരണം: ഒ.ബി.ടി റിപ്പോർട്ടിൽ നഗരസഭയുടെ വിശദീകരണം തേടി ഹൈകോടതി

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാനകളും കനാലുകളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണമെന്നതടക്കം ഓപറേഷൻ ബ്രേക് ത്രൂ അധികൃതരുടെ റിപ്പോർട്ടിൻമേൽ ഹൈകോടതി കൊച്ചി നഗരസഭയുടെ വിശദീകരണം തേടി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ഹരജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിശദീകരണം തേടിയത്. കനാൽ ശുചീകരണത്തിന് പുറമെ മാലിന്യം കാനയിലേക്കും കനാലിലേക്കും വലിച്ചെറിയുന്നത് തടയണമെന്ന് നിർദേശിക്കുന്ന റിപ്പോർട്ടാണ് കോടതി നിർദേശപ്രകാരം ഓപറേഷൻ ബ്രേക് ത്രൂ (ഒ.ബി.ടി ) പദ്ധതി ചുമതലയുള്ള എറണാകുളം സെൻട്രൽ സർക്കിൾ മൈനർ ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ കോടതിയിൽ സമർപ്പിച്ചത്. തുടർന്ന് ഹരജികൾ മേയ് 27ന് വീണ്ടും പരിഗണിക്കാൻ മാറ്റി. നീരൊഴുക്ക് സുഗമമാക്കുന്ന രീതിയിൽ കാനകളും കനാലുകളും ശുചീകരിക്കണമെന്നാണ് ഓപറേഷൻ ബ്രേക് ത്രൂ (ഒ.ബി.ടി) റിപ്പോർട്ടിൽ പറയുന്നത്. അടിയന്തരമായി തേവര പേരണ്ടൂർ കനാലിന്റെ ആഴം ഒരു മീറ്റർ കൂട്ടണം. പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനേജ് പൈപ്പുകളിലെ തടസ്സം നീക്കണം. കാനകളിലും കനാലുകളിലും മാലിന്യം വലിച്ചെറിയുന്നവർക്ക് ഉചിതമായ ശിക്ഷ നൽകണം. പേരണ്ടൂർ റെയിൽവേ ബ്രിഡ്ജ് ഭാഗത്തെ കനാലിലെ ചളി നീക്കം രണ്ടുദിവസത്തിനകം തുടങ്ങണം. കായലിലേക്ക് വെള്ളമൊഴുകുന്ന തരത്തിൽ നഗരസഭ പരിധിയിലെ പ്രദേശങ്ങൾ വൃത്തിയാക്കണം. വെള്ളമൊഴുക്ക് തടസ്സപ്പെടുത്തുന്ന മേഖലകൾ കണ്ടെത്തി അധികൃതരെ അറിയിച്ചിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു. ബാനർജി റോഡിൽ കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡ് നടത്തുന്ന ജോലികൾ കൃത്യമായ മേൽനോട്ടത്തോടെ നിർവഹിച്ചില്ലെങ്കിൽ ഭാവിയിൽ ദോഷകരമാകുമെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിൻമേൽ നഗരസഭ നിർദേശങ്ങളും നടപടി റിപ്പോർട്ടും സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. മാലിന്യം വലിച്ചെറിയുന്നില്ലെന്ന് നഗരസഭ ഉറപ്പാക്കണം. മുല്ലശേരി കനാൽ നവീകരണം പ്രായോഗികമായി എന്നു പൂർത്തിയാക്കാനാകുമെന്ന് ഒ.ബി.ടി അധികൃതർ അറിയിക്കണം. പിന്നീടു നീട്ടിക്കൊണ്ടുപോകാൻ ഇടവരരുത്. മുല്ലശേരി കനാലിലെ കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റാനുള്ള നടപടികൾ വ്യക്തമാക്കി വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ സത്യവാങ്മൂലം നൽകണം. എം.ജി റോഡിൽനിന്ന് പടിഞ്ഞാറേക്ക് വാട്ടർ അതോറിറ്റിയുടെ ഭൂമിയിലൂടെ ഒരു ലിങ്ക് കനാൽ നിർമിക്കുന്നത് സംബന്ധിച്ച വിവരങ്ങളും വാട്ടർ അതോറിറ്റി അറിയിക്കണം. പി ആൻഡ് ടി കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പാർപ്പിട പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വ്യക്തമാക്കി ജി.സി.ഡി.എ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.