കെ.ബി.പി.എസ് ഉദ്യോഗസ്ഥന് മർദനം: നാല് ഐ.എൻ.ടി.യു.സി നേതാക്കൾക്കെതിരെ നടപടി

കാക്കനാട്: കെ.ബി.പി.എസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ നാല് ഐ.എൻ.ടി.യു.സി നേതാക്കൾക്ക് സസ്പെൻഷൻ. ഐ.എൻ.ടി.യു.സി യൂനിയൻ വൈസ് പ്രസിഡന്‍റ് എം.എം. മഹേഷ്, സെക്രട്ടറി റെജി കെ. രാജൻ, ജോ. സെക്രട്ടറി കെ.വി. വൈശാഖ്, എം.എം. വിപിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സ്റ്റോർ ഓഫിസർ യു. മധുവിനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. കെ.ബി.പി.എസ് മാനേജിങ് ഡയറക്ടറാണ് ഇവരെ സസ്പെൻഡ് ചെയ്തത്. ഏപ്രിൽ 30നാണ് പാഠപുസ്തക വിതരണത്തിന്റെയും ഭാഗ്യക്കുറി വിതരണത്തിന്റെയും ചുമതലയുള്ള മധുവിന് മർദനമേറ്റത്. കെ.ബി.പി.എസിന്‍റെ പ്രധാന ഗേറ്റിനു മുന്നിൽവെച്ച് തടയുകയും അസഭ്യം പറഞ്ഞ് മർദിക്കുകയും ചെയ്തെന്നാണ് പരാതി. താൽക്കാലിക ജീവനക്കാരനായ ജോസ് ആൻറണി പ്രതീഷിനെ ശനിയാഴ്ച മുതൽ ജോലിയിൽനിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് മർദിക്കുകയായിരുന്നുവെന്ന് കാട്ടി മധു പരാതി നൽകിയിരുന്നു. സസ്പെൻഷൻ കാലയളവിൽ മുൻകൂർ അനുമതിയില്ലാതെ കെ.ബി.പി.എസിൽ കയറരുതെന്നും നിർദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.