ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ആവേശം കഴിഞ്ഞപ്പോൾ സമ്മാനത്തുകക്കും ബോണസിനുമുള്ള കാത്തിരിപ്പ് നീളുന്നു. സമ്മാനത്തുകക്കും ബോണസിനും വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള ഗ്രാൻഡിനുമായി ക്ലബുകളും വള്ളംകളി സമിതികളും ചുണ്ടൻ വള്ള ഉടമകളും രംഗത്തെത്തി. പണം എന്ന് ലഭിക്കുമെന്ന അന്വേഷണവുമായി ഒട്ടേറെ ക്ലബുകളാണ് സംഘാടകരെ സമീപിച്ചിരിക്കുന്നത്. സർക്കാർ ഗ്രാന്‍റായി രണ്ടുകോടി രൂപ നൽകണം. ഇത് അക്കൗണ്ടിൽ ലഭിച്ചാലുടൻ വിതരണം ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, പണം എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തയില്ല. പല ക്ലബുകളും സമിതികളും ലക്ഷങ്ങൾ കടമെടുത്തും പിരിവെടുത്തുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. എത്രയും വേഗം പണം ലഭിച്ചാൽ സാമ്പത്തികബാധ്യത കുറക്കാനാകും.
നെഹ്റു ട്രോഫി വള്ളംകളി കഴിഞ്ഞതോടെ ചാമ്പ്യൻ ബോട്ട് ലീഗിന് (സി.ബി.എൽ) ഒരുക്കം തുടങ്ങേണ്ടതുണ്ട്. നെഹ്റു ട്രോഫിയിൽ ആദ്യസ്ഥാനത്തെത്തുന്ന ഒമ്പത് വള്ളങ്ങളാണ് സി.ബി.എല്ലിൽ മത്സരിക്കുന്നത്. എന്നാൽ, ടൂറിസം വകുപ്പ് ഒമ്പത് ചുണ്ടനുകളുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ സി.ബി.എൽ നടത്തിപ്പിലും ആശങ്കയുണ്ട്. കഴിഞ്ഞവർഷം ടിക്കറ്റ് വരുമാനത്തിൽനിന്നും സ്പോൺസർഷിപ്പിൽനിന്നും ലഭിച്ച വരുമാനംകൊണ്ടാണ് ബോണസും സമ്മാനത്തുകയും നൽകിയത്. കുടാതെ സർക്കാർ ഗ്രാന്റായ ഒരു കോടി മത്സരം കഴിഞ്ഞയുടൻ ലഭിച്ചിരുന്നു.
ഇത്തവണ സമ്മാനത്തുകയും ബോണസും വർധിപ്പിച്ചുണ്ട്. അതിനാൽ സർക്കാർ ധനസഹായം ലഭിക്കാതെ ഇതരവരുമാനംകൊണ്ട് മാത്രം സമ്മാനത്തുകയും ബോണസും വിതരണം ചെയ്യാനാവില്ല. സമ്മാനത്തുക വർധിപ്പിച്ചതിനാൽ ഇത്തവണത്തെ മത്സരത്തിന് വലിയ ആവേശമായിരുന്നു. ചുണ്ടൻവള്ളങ്ങളുടെ ഫൈനലിൽ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 15 ലക്ഷവും നാലാം സ്ഥാനക്കാർക്ക് 10 ലക്ഷവുമായാണ് സമ്മാനത്തുക വർധിപ്പിച്ചത്.
മുൻ വർഷങ്ങളിൽ അഞ്ചു ലക്ഷം മാത്രമായിരുന്നു ഒന്നാം സ്ഥാനക്കാർക്ക് ലഭിച്ചിരുന്നത്. സമ്മാനത്തുക ഉയർത്തിയതുകൊണ്ടാണ് ഗ്രാന്റും സർക്കാർ രണ്ട് കോടിയാക്കിയത്. മുൻ വർഷങ്ങളിൽ സർക്കാർ ഗ്രാന്റ് ഒരു കോടിയായിരുന്നു. കഴിഞ്ഞവർഷം ഒരു മാസം വൈകിയാണ് ബോണസും ഗ്രാന്റും സമ്മാനതുകകളും വിതരണം ചെയ്തത്. ഫൈനലിൽ മത്സരിച്ച ചുണ്ടനുകളെക്കുറിച്ച് പരാതിയുയരുകയും അത് ജൂറി ഓഫ് അപ്പിലിന് മുന്നിൽ എത്തുകയും ചെയ്തതിനാലാണ് വിതരണം വൈകിയത്. ഇത്തവണയും ഫൈനലിൽ പങ്കെടുത്ത ചുണ്ടനുകളെക്കുറിച്ച് പരാതി ഉയർന്നിട്ടുണ്ട്. അതുകൂടി പരിഗണിച്ചശേഷമേ ചിലപ്പോൾ വിതരണമുണ്ടാകൂ. കഴിഞ്ഞവർഷം ഫൈനലിൽ പങ്കെടുത്ത ചില ചുണ്ടനുകൾക്ക് ഇതുവരെ സമ്മാനത്തുക നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.