ഉത്രാടദിനത്തിൽ ആലപ്പുഴ മുല്ലയ്ക്കൽ തെരുവിൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക്
ആലപ്പുഴ: തിരുവോണത്തിന്റെ അവസാനവട്ട ഒരുക്കത്തിലേക്ക് ഓടിത്തീർന്ന് ഉത്രാടദിനം. ബുധനാഴ്ച നാടെങ്ങും പൂവിളി ഉയർത്തി തിരുവോണം ആഘോഷിക്കും. വലിയ തിരക്കിന്റെ മേളമായിരുന്നു ഉത്രാടദിനത്തിലേത്. സദ്യവട്ടത്തിനുള്ളതൊക്കെ അടുക്കളയിലെത്തിയെന്ന് ഉറപ്പാക്കി അവശേഷിക്കുന്ന സാധനങ്ങൾകൂടി വാങ്ങാനുള്ള തിരക്കായിരുന്നു എല്ലായിടത്തും. വൈകീട്ടത്തെ മഴ നേരിയതോതിൽ കച്ചവടത്തെ ബാധിച്ചു. ഇരുചക്രവാഹനങ്ങളിൽ എത്തിയവർ മഴയിൽ കുതിർന്നാണ് മടങ്ങിയത്.
അത്തം മുതൽ പത്തുനാൾ നീളുന്ന ഓണം ഒരുക്കത്തിൽ വിപണി ഏറ്റവും കൂടതൽ സജീവമായത് ഉത്രാടദിനത്തിലാണ്. നഗരഹൃദയങ്ങളിലെ കടകളിലും സ്ഥാപനങ്ങളിലുമെല്ലാം വലിയ തിരക്കായിരുന്നു. വസ്ത്രവ്യാപാരശാലകളിലും പച്ചക്കറിച്ചന്തകളിലുമായിരുന്നു തിരക്കേറെയും. ഗൃഹോപകരണ വിൽപന സ്ഥാപനങ്ങളിലും തിരക്കിന്റെയും ഓഫറുകളുടെയും മേളമായിരുന്നു. ഓണസദ്യയിലെ പ്രധാന ഇനങ്ങളായ പച്ചക്കറികൾക്കും വില കുതിച്ചതോടെ പതിവിലും കൂടുതൽ തുക ചെലവാക്കിയാണ് പലരും സദ്യക്കുള്ള സാധനങ്ങൾ വാങ്ങിയത്. പല സാധനങ്ങളുടെയും വില ഉയർന്നത് ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി.
ഏത്തക്കായ, പച്ചമുളക്, ഇഞ്ചി, പയർ, വെണ്ടക്ക, വഴുതന പച്ചക്കറികൾക്കും അരി, വെളിച്ചെണ്ണ, പരിപ്പ്, ശർക്കര തുടങ്ങിയ പലവ്യഞ്ജനങ്ങൾക്കും വില കൂടിയത് കുടുംബബജറ്റ് താളംതെറ്റിച്ചു. പൂക്കൾക്കും ഉത്രാടദിനത്തിൽ ആവശ്യക്കാരേറി. വിവിധ നിറങ്ങളിലും ഇനങ്ങളിലുമുള്ള പൂക്കൾ വിപണിയിൽ സജീവമായിരുന്നു. നാട്ടുപൂക്കൾക്കൊപ്പം ഇതരസംസ്ഥാനത്തെ പൂക്കളുടെ വിൽപനയും പൊടിപൊടിച്ചു. ഓണക്കോടിക്കായി വസ്ത്രശാലകളിലും സമ്മാനവിപണികളിലും തിരക്കായിരുന്നു.
കേരളത്തനിമയുള്ള കസവ് സാരികൾ, മുണ്ടുകൾ, സെറ്റുമുണ്ട്, കുട്ടികളുടെ വസ്ത്രങ്ങൾ എന്നിവക്കായിരുന്നു പ്രിയം. ഓണസമ്മാനമായി മധുരപലഹാരങ്ങളും ഭക്ഷ്യ ഉൽപന്നങ്ങളും ഗൃഹോപകരണങ്ങളും വാങ്ങാനും തിരക്കായിരുന്നു. നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി.
പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നുവെങ്കിലും ജില്ലകോടതിപാലം നിർമാണം നടക്കുന്നതിനാൽ നഗരംചുറ്റിയുള്ള യാത്രയാണ് കുരുക്ക് കൂട്ടിയത്. ഇതിനാൽ ഇടറോഡുകളിലും വാഹനതിരക്ക് ഏറെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.