വീണ്ടും തെരുവുനായ്​ ആക്രമണം

അരൂർ: പഞ്ചായത്തിൽ ചന്തിരൂരിൽ തെരുവുനായ് കടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. പത്താം വാർഡിൽ വലിയതറ വീട്ടിൽ യൂസഫ് (47), പത്താം വാർഡിൽ അലക്തറ (കൈതവളപ്പ്) കോളനിയിൽ സാജിത (46) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. ചന്തിരൂർ ജുമാമസ്ജിദിന്റെ മുന്നിലുള്ള കടയിൽ ചായ കുടിച്ചു കൊണ്ട് നിൽക്കുമ്പോൾ പിറകിൽ നിന്ന് ഓടിവന്ന നായ യൂസഫിന്റെ കാലിൽ മൂന്ന് സ്ഥലത്ത് കടിച്ചു.

യൂസഫിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് തന്നെയാണ് സാജിതക്കും കാലിൽ കടിയേറ്റത്. കൂടുതൽ ആക്രമിക്കാൻ നായ ശ്രമിച്ചെങ്കിലും പണിപ്പെട്ട് തടയുകയായിരുന്നുവെന്ന് സാജിത പറഞ്ഞു. ഉടൻ തുറവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മാവേലിക്കരയില്‍ രണ്ടുപേര്‍ക്ക് പരിക്ക്

മാവേലിക്കര: കെ.എസ്.ഇ.ബി സബ്ഡിവിഷന്റെ ഭാഗമായുള്ള സ്റ്റോറിലെ സബ് എന്‍ജിനീയര്‍ക്കും ഡ്രൈവര്‍ക്കും തെരുവുനായ് ആക്രമണത്തില്‍ പരിക്ക്. കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥനും നിലവില്‍ സ്റ്റോറിലെ കരാര്‍ വാഹനത്തിന്റെ ഡ്രൈവറുമായ ചെന്നിത്തല ചെറുകോല്‍ ശ്രീനിലയത്തില്‍ സി. അശോക് രാജ് (68), സ്‌റ്റോറിലെ കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന സബ് എന്‍ജിനിയര്‍ കണ്ടിയൂര്‍ കൃപാനിധിയില്‍ നന്ദന മോഹന്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാവിലെ 9.30ഓടെ കെ.എസ്.ഇ.ബി സ്‌റ്റോറിന് സമീപം നില്‍ക്കുമ്പോഴാണ് വെളുത്ത നിറത്തിലുള്ള നായ അശോക് രാജിന്റെ കാലിൽ കടിച്ചത്. ഇതറിഞ്ഞ് ഡെറ്റോളുമായി ചെല്ലുമ്പോള്‍ സമീപത്ത് കിടന്ന ലോറിക്കടിയില്‍ ഇരുന്ന ഇതേ തെരുവ് നായ നന്ദനക്ക് നേരെ ചാടി വീഴുകയായിരുന്നു.

നായ പാഞ്ഞടുക്കുന്നത് കണ്ട നന്ദന ഓടി മാറുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. വീഴ്ചയില്‍ തലക്ക് പരിക്കേറ്റിട്ടുണ്ട്. അവിടെ നിന്ന് ഇറങ്ങിയ നായ കോടതിക്ക് സമീപം വിദ്യാര്‍ഥികളെയും സ്ത്രീകളെയും അക്രമിക്കാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് പേവിഷബാധയേറ്റ മറ്റൊരു തെരുവ് നായ മാവേലിക്കരയില്‍ എൻപതോളം ആളുകളെയും വളര്‍ത്തുമൃഗങ്ങളെയും കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.

Tags:    
News Summary - street dog attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.